ക്രൈസ്തവര്‍ക്കെതിരായ അതിക്രമം; ബജ്‌റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണമെന്ന ആവശ്യം ശക്തം
മഹാരാഷ്ട്രയിൽ മലയാളി വൈദികൻ ഉൾപ്പെടെയുള്ളവർ ബജ്‌റംഗദളിന്റെ അക്രമണത്തിനാണ് ഇരയായത്

ന്യൂഡല്‍ഹി: ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർധിച്ചതോടെ ബജ്‌റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ സംഘടനകളിലെ അംഗങ്ങൾ നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ആക്രമിക്കുന്നുവെന്നാണ് പരാതി. ഛത്തീസ് ഗഢിലും യു.പിയിലുമാണ് ആക്രമണങ്ങൾ ഏറെയും നടന്നത്.
ഉത്തർപ്രദേശ് ഗാസിയാബാദിലെ വീടുകളിൽ ആയുധം വിതരണം ചെയ്തതോടെയാണ് ഹിന്ദു രക്ഷാ ദളിനെ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്. വാൾ , മഴു തുടങ്ങിയ മാരകായുധങ്ങളാണ് മുദ്രാവാക്യം മുഴക്കികൊണ്ട് വിതരണം ചെയ്തത് . ഇവരിൽ പത്ത് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സംഘടനയെ നിരോധിക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ മലയാളി വൈദികൻ ഉൾപ്പെടെയുള്ളവർ ബജ്‌റംഗദളിന്റെ അക്രമണത്തിനാണ് ഇരയായത്. മധ്യപ്രദേശിലെ ജംബുവയിൽ ആയുധങ്ങളുമായി ബജ്‌റംഗദൾ പള്ളിയിലേക്ക് പ്രകടനം നടത്തിയിരുന്നു.ഇത്രയും അതിക്രമം ബജ്‌രംഗ്ദളും ഹിന്ദു രക്ഷാ സേനയും നടത്തിയിട്ടും സാമൂഹ്യമാധ്യമങ്ങളിൽ അപലപിച്ചു കുറിപ്പിടാൻ പോലും കേന്ദ്രമന്ത്രിമാരും നേതാക്കളും തയാറായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിട്ടില്ല. അതേസമയം, സംഘടനകളെ നിരോധിക്കാതെ അക്രിമകൾക്കെതിരെ എഫ് ഐ ആർ ഇടുകയും നിയമ നടപടി സ്വീകരിക്കുകയുമാണ് വേണ്ടതെന്നു ക്രിസ്ത്യൻ സംഘടനകൾക്കിടയിൽ അഭിപ്രായമുണ്ട് . മറ്റൊരു പേരിലെത്തി അക്രമം നടത്താതിരിക്കാണ് ഈ ആവശ്യം ഉയർത്തുന്നത് . മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിലാണ് വൈദികരെയും പാസ്റ്റർമാരെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുന്നത്.ഇവയെല്ലാം കള്ളക്കേസാണെന്നു രേഖകൾ സഹിതം സംഘടനകൾ സമര്‍ഥിക്കുന്നുണ്ട്.
Adjust Story Font
16

