'സുനേത്രയുടെ സത്യപ്രതിജ്ഞ ശരദ് പവാറിന്റെ അറിവോടെയല്ല'; എൻസിപി (എസ്പി)
അജിത് പവാറിന്റെ വിയോഗത്തിൽ സംസ്ഥാനം ദുഃഖിച്ച് നിൽക്കുമ്പോൾ ഇത്ര ധൃതിപിടിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത് എന്തിന് ?

- Published:
1 Feb 2026 4:29 PM IST

മുംബൈ: അജിത് പവാറിന്റെ മരണത്തിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തത് ശരദ് പവാറിന്റെ അറിവോടെയല്ലെന്ന് എൻസിപി (എസ്പി) സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെ. ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച് പാർട്ടി നേതൃത്വത്തിന് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 28-ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെത്.
എൻസിപിയുടെ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള ലയനത്തെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ, അജിത് പവാറിന്റെ മരണത്തിന് പിന്നാലെ നടന്ന ഈ പെട്ടെന്നുള്ള നീക്കത്തെക്കുറിച്ച് ശരദ് പവാറിനോ മറ്റ് നേതാക്കൾക്കോ അറിവില്ലായിരുന്നു. അജിത് പവാറിന്റെ വിയോഗത്തിൽ സംസ്ഥാനം ദുഃഖിച്ച് നിൽക്കുമ്പോൾ ഇത്ര ധൃതിപിടിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രിയും ബന്ധപ്പെട്ടവരും വ്യക്തമാക്കണമെന്ന് ഷിൻഡെ ആവശ്യപ്പെട്ടു.
അജിത് പവാർ മരണപ്പെടുന്നതിന് മുൻപ് പത്തു തവണയോളം ലയനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 17-ന് അജിത് പവാറും ശരദ് പവാറും തമ്മിൽ നടന്ന കൂടിക്കാഴ്ച ശരദ് പവാറിന്റെ വസതിയിലാണ് നടന്നതെന്നും ജയന്ത് പാട്ടീലിന്റെ വീട്ടിലല്ലെന്നും ഷിൻഡെ സ്ഥിരീകരിച്ചു.
Adjust Story Font
16
