ബംഗാൾ എസ്‌ഐആർ: ജുഡീഷ്യൽ ഓഫീസർമാരെ നിയമിച്ച് സുപ്രിംകോടതി
ബംഗാൾ സർക്കാരും കമ്മീഷനും തമ്മിലുള്ള വിശ്വാസക്കുറവ് നിരീക്ഷിച്ചാണ് ഇടപെടൽ

ന്യൂഡല്‍ഹി: ബംഗാളിലെ എസ്ഐആറിൻ്റെ പേരിൽ സംസ്ഥാനസർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലെ തർക്കം പരിഹരിക്കാൻ നിർണായക ഇടപെടലുമായി സുപ്രീം കോടതി. എസ്ഐആർ നടപടികൾക്കായി ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതിയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ സ്വതന്ത്രമായ ഒരു സംവിധാനം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ നിലനിൽക്കുന്ന 'വിശ്വാസക്കുറവ്' ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് വിലയിരുത്തി. നിലവിലുള്ള മൈക്രോ ഒബ്‌സർവർമാർക്ക് പകരം, കൽക്കത്ത ഹൈക്കോടതിയുടെ കീഴിലുള്ള സർവീസിലുള്ളതോ വിരമിച്ചതോ ആയ ജുഡീഷ്യൽ ഓഫീസർമാരെ ഡെപ്യൂട്ടേഷനിൽ നിയോഗിക്കാനാണ് നിർദേശം. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളും ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടാകുന്നുവെന്ന കമ്മീഷന്റെ പരാതിയും പരിഗണിച്ചാണ് ഈ തീരുമാനം.
Adjust Story Font
16

