'മോമോസ് ലഹരിയായി'; 85 ലക്ഷത്തിന്റെ സ്വർണം മോഷ്ടിച്ച് കൗമാരക്കാരൻ
കുട്ടിയുടെ അമ്മായി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ ആഭരണങ്ങൾ എടുക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്

- Published:
2 Feb 2026 3:51 PM IST

ദേവരിയ: കൗമാരക്കാർ ചെന്നുപെടുന്ന പലവിധത്തിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് വാർത്തകൾ വരാറുണ്ടെങ്കിൽ ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ 14 കാരന്റെ വിചിത്രമായ ആസക്തി കുടുംബത്തിന് സമ്മാനിച്ചത് 85 ലക്ഷത്തിന്റെ നഷ്ടമാണ്. ലഘുഭക്ഷണമായ മോമോസിനോട് 14 കാരന് ആസക്തി തോന്നിയത്. മോമോസ് വാങ്ങാനായി വീട്ടിലെ സ്വർണാഭരണങ്ങളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. 85 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ ഇയാൾ ഇതിനായി മോഷ്ടിച്ചുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ. മോഷ്ടിച്ചവയെല്ലാം മോമോസ് കടക്കാരനാണ് നൽകിയതെന്ന് കുട്ടി സമ്മതിച്ചിട്ടുണ്ട്.
കുട്ടിയുടെ അമ്മായി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ ആഭരണങ്ങൾ എടുക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. അലമാര പരിശോധിച്ചപ്പോൾ വിലപിടിപ്പുള്ള ആഭരണങ്ങൾ കാണാനില്ലായിരുന്നു. വീട്ടുകാരെല്ലാവരും ചേർന്ന് നടത്തിയ വീട് മുഴുവൻ തിരഞ്ഞെങ്കിലും കിട്ടിയില്ല. പിന്നീട്, കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് മോഷണ വിവരം പുറത്തുവരുന്നത്.
തനിക്ക് മോമോസ് കഴിക്കാൻ വലിയ ഇഷ്ടമാണെന്നും അതിനായി പണം ഇല്ലാത്തതുകൊണ്ടാണ് വീട്ടിലെ സ്വർണ്ണം മോഷ്ടിച്ചതെന്നും കുട്ടി സമ്മതിച്ചു. ഓരോ തവണ മോമോസ് കഴിക്കുമ്പോഴും അതിന് പകരമായി ഓരോ സ്വർണ്ണാഭരണങ്ങളാണ് കുട്ടി നൽകിയിരുന്നത്. റാംപൂർ ടൗണിൽ ഉന്തുവണ്ടിയിൽ മോമോസ് വിൽക്കുന്നയാൾക്കാണ് ഈ സ്വർണ്ണമെല്ലാം കൈമാറിയത്. സംഭവമറിഞ്ഞ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോമോസ് കച്ചവടക്കാരനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പക്കൽ നിന്ന് സ്വർണ്ണം വാങ്ങി മോമോസ് നൽകിയ കച്ചവടക്കാരന്റെ നടപടി ഗൗരവപരമായാണ് കാണുന്നതെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16
