ജമ്മുകശ്മീർ ഭീകരാക്രമണം: മുസ്‍ലിം അല്ലെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷം വെടിയുതിർത്തു, അക്രമികളെത്തിയത് സൈനിക വേഷത്തിലെന്ന് ദൃക്സാക്ഷികൾ
ഭീകരാക്രമണത്തിൽ .27 പേർ കൊല്ലപ്പെട്ടുവെന്നാണ് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്

ജമ്മുകശ്മീർ: ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണത്തിൽ ഭീകരർ വെടിയുതിർത്തത് മതം ചോദിച്ചതിന് ശേഷമെന്ന് ദൃക്‌സാക്ഷി. വെടിയേറ്റ വിനോദസഞ്ചാരിയുടെ ഒപ്പമുള്ള സ്ത്രീയാണ് ഇക്കാര്യം പറഞ്ഞത്. മുസ്ലിം അല്ലെന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ഭീകരർ വെടിയുതിർത്തതെന്ന് കശ്മീരിൽ നിന്ന് പുറത്തുവന്ന വിഡിയോയിൽ ദൃക്‌സാക്ഷി പറയുന്നു. സാമൂഹ്യ മാധ്യമമായ എക്‌സിൽ പ്രചരിക്കുന്ന വിഡിയോകളിലാണ് ദൃക്‌സാക്ഷികൾ ഇക്കാര്യം പറയുന്നത്.
ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ .27 പേർ കൊല്ലപ്പെട്ടുവെന്നാണ് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാൾ കര്‍ണാടക ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് റാവുവാണ്. സംഭവ സ്ഥലത്ത് മലയാളികൾ ഉൾപ്പെട്ടതായാണ് സൂചന. അക്രമികളെത്തിയത് സൈനിക വേഷത്തിലാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്നത്.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ഭീകരാക്രമണം അപലപനീയവും ഹൃദയഭേദകവുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. ആക്രമണം നടന്ന പഹൽഗാം സന്ദർശിക്കും. കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം.
Adjust Story Font
16

