രാജ്യം സുസ്ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിൽ: കാന്തപുരം മുസ്‌ലിയാർ
ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന ഏകീകരണങ്ങളെല്ലാം രാജ്യത്തെ ദോഷകരമായി ബാധിക്കും.

മുംബൈ: ഇന്ത്യ സുസ്ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിലാണെന്നും അത് നൽകുന്ന ഉറപ്പുകളാണ് പൗരർക്ക് സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മുംബൈ ഏകതാ ഉദ്യാനിൽ സമാപിച്ച എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിരവധി മതങ്ങളും ജാതി- ഉപജാതികളും തുടങ്ങി പലരീതിയിൽ വ്യത്യസ്തതകളുള്ള ഇന്ത്യയിലെ വൈവിധ്യങ്ങളെ അംഗീകരിക്കാനാണ് ഭരണഘടന ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഒരു സംസ്കാരം മാത്രം പ്രതിഫലിപ്പിക്കുകയും രാജ്യത്തിന്റെ ബഹുസ്വര ജീവിതത്തിന് മുറിവേൽപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ കെട്ടുറപ്പിനെ ബാധിക്കും. ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന ഏകീകരണങ്ങളെല്ലാം രാജ്യത്തെ ദോഷകരമായി ബാധിക്കും.
തീവ്രതയും വർഗീയതയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. സമാധാനത്തിന്റെ വഴി സ്വീകരിക്കാനാണ് മതത്തിന്റെ അധ്യാപനം. മുസ്‌ലിംകളെല്ലാം ആ പാത സ്വീകരിക്കുന്നവരാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനുമായി അധ്വാനിച്ചവരാണ് ഇവിടെയുള്ള മുസ്‌ലിംകൾ. ഇന്ത്യയുടെ പുരോഗതിക്കായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ മുസ്‌ലിം എന്നുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

