മിശ്ര വിവാഹങ്ങൾ നടത്താൻ പാർട്ടി ഓഫീസ് തുറന്നു നൽകും; പ്രഖ്യാപനവുമായി തമിഴ്നാട് സിപിഎം
സംസ്ഥാനത്ത് ദുരഭിമാനക്കൊലകൾ വർധിച്ചുവരികയും എന്നാൽ മിശ്രവിവാഹിതർക്ക് സംരക്ഷണം നൽകുന്നതിന് ഔദ്യോഗിക സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം

ചെന്നൈ: കുടുംബങ്ങൾ എതിരുനിൽക്കുന്ന മിശ്രവിവാഹങ്ങൾക്കും ജാതി, മതരഹിത വിവാഹങ്ങൾക്കും വേദിയും സംരക്ഷണവും നൽകുന്നതിന് സംസ്ഥാനത്തെ മുഴുവൻ പാർട്ടി ഓഫീസുകളും തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി പി. ഷൺമുഖനാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാനത്ത് ദുരഭിമാനക്കൊലകൾ വർധിച്ചുവരികയും എന്നാൽ മിശ്രവിവാഹിതർക്ക് സംരക്ഷണം നൽകുന്നതിന് ഔദ്യോഗിക സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ഷൺമുഖം പറഞ്ഞു. മനുഷ്യാവകാശ സംഘടനയായ 'എവിഡൻസ്' സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് പ്രഖ്യാപനം.
പട്ടികജാതി, വർഗവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമംകൊണ്ട് മാത്രം ദുരഭിമാനക്കൊലകൾ തടയാനാവില്ല. പട്ടിക വിഭാഗങ്ങൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ഇടയിൽത്തന്നെ ജാതിവിവേചനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നും ഷൺമുഖം ചൂണ്ടിക്കാണിച്ചു.
തിരുനെൽവേലി ജില്ലയിൽ മാത്രം വർഷത്തിൽ 240 ദുരഭിമാനക്കൊല നടക്കുന്നു. ഇത്തരം കൊലപാതകങ്ങൾക്കെതിരെ ജനവികാരം ഉയരുന്നുവെന്നത് ശരിയാണ്. അതേസമയം, കൊലയാളികളെ മഹത്വൽക്കരിക്കുന്ന പ്രവണതയും വർധിച്ചുവരുന്നതായി ഷൺമുഖം പറഞ്ഞു.
ജാതിമാറി കല്യാണം കഴിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊലകൾ തടയുന്നതിന് പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന ആവശ്യവും സിപിഎം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചു. നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ തന്നെ ഇതിനുള്ള നിയമനിർമ്മാണം നടത്തണമെന്നാണ് ഷൺമുഖം ആവശ്യപ്പെട്ടത്.
മിശ്രവിവാഹത്തിന് സഹായം നൽകിയതിന്റെ പേരിൽ കഴിഞ്ഞവർഷം ജൂണിൽ തിരുനെൽവേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഒരു സംഘമാളുകൾ തല്ലിതകർത്തിരുന്നു. ദളിത് യുവാവിന്റെയും പ്രദേശത്തെ പ്രബല ജാതിയിൽപ്പെട്ട യുവതിയുടെയും വിവാഹത്തിന് വീട്ടുകാർ എതിരുനിന്നപ്പോൾ പ്രണയിതാക്കൾ സിപിഎം സഹായം തേടിയിരുന്നു. പാർട്ടി സംവിധാനമായ അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ടിന്റെ പ്രവർത്തകരാണ് വിവാഹം നടത്തിക്കൊടുത്തത്.
Adjust Story Font
16

