'എപ്സ്റ്റീൻ ഫയലുകൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മോദിയെക്കൊണ്ട് ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ട്രംപ് ഒപ്പിടുവിച്ചത് ' - രാഹുൽഗാന്ധി
'ഐടി മേഖലയെക്കുറിച്ച് വലിയ പ്രസംഗങ്ങൾ നടത്തുന്നവർ കൃഷി എന്ന അടിത്തറ തകർക്കുകയാണ് '

കണ്ണൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ട് ഇന്ത്യ-യുഎസ് വ്യാപാരകരാറിൽ ഒപ്പിടിവുച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഇന്ത്യൻ കർഷകരെ അമേരിക്കൻ കുത്തകകൾക്ക് ബലികൊടുക്കുന്നതാണ് കരാറെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ ജില്ലയിലെ പേരാവൂരിൽ നടന്ന കർഷക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഇതുവരെ പുറത്തുവിടാത്ത 3.5 ദശലക്ഷം ഫയലുകളിൽ പ്രധാനമന്ത്രിയെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. ഇത് പറഞ്ഞ് ട്രംപ് മോദിയെ സമ്മർദത്തിലാക്കിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്കയിൽ അദാനിക്കെതിരെയുള്ള കേസും സമ്മർദത്തിനായി ഉപയോഗിച്ചു. രാജ്യത്തിന്റെ അടിത്തറ കർഷകരാണെന്ന് ഈ സർക്കാരിന് അറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഐടി മേഖലയെക്കുറിച്ച് വലിയ പ്രസംഗങ്ങൾ നടത്തുന്നവർ കൃഷി എന്ന അടിത്തറയെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'നമ്മുടെ ഭക്ഷണത്തിന് കാരണക്കാരായ കർഷകരെ നാം ഓർക്കുന്നില്ല. ഇന്ത്യൻ കർഷകർ ചെറുകിടക്കാരാണ്, എന്നാൽ അമേരിക്കയിലേത് വലിയ യന്ത്രസാമഗ്രികളുള്ള വൻകിട കർഷകരാണ്. അമേരിക്കൻ സോയാബീനും ചോളവും പഴവർഗ്ഗങ്ങളും ഇന്ത്യൻ വിപണിയിൽ എത്തുന്നതോടെ നമ്മുടെ കർഷകർ തകരും.' - രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
Adjust Story Font
16

