Quantcast

രാഹുൽ ഗാന്ധിയും ഔദ്യോഗിക വസതിയും, പാർട്ടി പുറത്താക്കിയ അങ്കിത ദത്ത,സത്യപാൽ മാലികും വിവാദങ്ങളും: അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌...

രാഹുൽ ഇനി അമ്മ സോണിയയ്‌ക്കൊപ്പം 10 ജൻപഥിൽ താമസിക്കും

MediaOne Logo

Web Desk

  • Updated:

    2023-04-22 16:12:37.0

Published:

22 April 2023 3:58 PM GMT

Twitter trending today
X

സത്യപാൽ മാലിക്

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലികിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് ഇനിയും അവസാനമില്ല. ഇന്നും ട്രെൻഡിങ്ങിൽ തന്നെയാണ് സത്യപാൽ മാലിക് ഹാഷ്ടാഗുകൾ. ഇന്ന് മാലിക് പൊലീസ് സ്റ്റേഷനിൽ എത്തിയതിനെ ചൊല്ലിയുള്ള വിവാദങ്ങളോടെയാണ് ഹാഷ്ടാഗുകൾ ട്വിറ്ററിൽ സജീവമായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് കിട്ടിയതിന് പിന്നാലെ ഡൽഹി ആർകെ പുരം പൊലീസ് സ്റ്റേഷനിൽ മാലിക് എത്തിയതോടയാണ് അഭ്യൂഹങ്ങളുടെ തുടക്കം. എന്നാൽ മാലിക് സ്വമേധയാ വന്നതാണെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഐപിഎൽ 2023

പതിവു തെറ്റാതെ ഐപിഎൽ ഹാഷ്ടാഗുകൾ ട്രെൻഡിംഗിൽ തന്നെയാണ് ട്വിറ്ററിൽ. ഇന്ന് മുംബൈ ഇന്ത്യൻസ് കളത്തിലുണ്ട് എന്നത് കൊണ്ടു തന്നെ ഐപിഎൽ വാർത്തകളുമായി സജീവമാണ് ട്വിറ്റർ. ടോസ് നേടിയ മുംബൈ പഞ്ചാബ് കിങ്‌സിനെ ബാറ്റിംഗിനയച്ചു.

രാഹുൽ ഗാന്ധി

ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഔദ്യോഗിക വസതിയൊഴിഞ്ഞ് രാഹുൽ ഗാന്ധി. വസതി തനിക്ക് നൽകിയ ജനങ്ങൾക്ക് നന്ദിയെന്നും സത്യം പറഞ്ഞതിന് നൽകേണ്ടി വന്ന വിലയാണിതെന്നും ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറിക്കൊണ്ട് രാഹുൽ പറഞ്ഞു. ഡൽഹി തുഗ്ലക്ക് ലൈനിലെ വസതിയാണ് രാഹുൽ ഒഴിഞ്ഞത്. രാഹുൽ ഇനി അമ്മ സോണിയയ്‌ക്കൊപ്പം 10 ജൻപഥിൽ താമസിക്കും

മോദി പരാമർശത്തിൽ മാർച്ച് 23നാണ് സൂറത്ത് സി.ജെ.എം കോടതി രാഹുലിന് രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. ലോക്‌സഭയിൽ നിന്നും അയോഗ്യനാക്കിയ ഉത്തരവ് മാർച്ച് 24ന് വന്നു.

സേവ് സോയിൽ- ഭൗമ ദിനം

ഇന്ന് ഏപ്രിൽ 22, ലോക ഭൗമ ദിനം. ഇൻവെസ്റ്റ് ഇൻ അവർ പ്ലാനറ്റ് എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് എല്ലാ വർഷവും ഭൗമ ദിനം ആചരിക്കുന്നത്. ആഗോള താപനമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

അമിത് മിശ്ര

ഐപിഎല്ലിൽ ലാസിത് മലിംഗയുടെ വിക്കറ്റിന് തുല്യമെത്തിയിരിക്കുകയാണ് അമിത് മിശ്രയുടെ വിക്കറ്റ് സ്‌കോർ. ഇതോടെ ഐപിഎല്ലിൽ 170 വിക്കറ്റുകൾ മിശ്രയ്ക്ക് സ്വന്തമായി. ഇന്നത്തെ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഗുജറാത്ത് ഏഴ് റൺസിന് തോൽപ്പിച്ചു.

അക്ഷയ തൃതീയ

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിൻ്റെ ദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ ദിവസമാണിത്.

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേയുള്ള വിശ്വാസം. അന്ന് പാവപെട്ടവർക്ക് ദാന ധർമ്മങ്ങൾ നടത്തുന്നത് പുണ്യമായാണ് പലരും കരുതുന്നത്. വിഷ്ണു അവതാരങ്ങളായ പരശുരാമൻ, ബലരാമൻ എന്നിവർ ജനിച്ച ദിവസം കൂടിയാണത്. അതിനാൽ പരശുരാമജയന്തി, ബലരാമജയന്തി അഥവാ കർഷകരുടെ പുണ്യദിവസം എന്നൊക്കെ പ്രാദേശികമായ പല പേരുകളിൽ അക്ഷയ തൃതീയ അറിയപ്പെടാറുണ്ട്. കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളിൽ അന്നേദിവസം അന്തർജ്ജനങ്ങൾ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും രത്‌നവും വാങ്ങുന്നത് വിശിഷ്ടമാണെന്നാണ് കരുതപ്പെടുന്നത്.

രണ്ട് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി- സി 55

ഐ.എസ്.ആര്‍.ഒയുടെ പിഎസ്എല്‍വി- സി 55 വിക്ഷേപിച്ചു. ശ്രീഹരിക്കട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററിലെ ഒന്നാം വിക്ഷേപണ പാഡില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. സിംഗപ്പൂരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള വാണിജ്യ വിക്ഷേപണമായിരുന്നു ഇത്.

സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച ടെലോസ് 2 ഉപഗ്രഹം, ലൂമിലൈറ്റ് 4 ഉപഗ്രഹം എന്നിവയാണ് ഭ്രമണപഥത്തിലെത്തിലേക്ക് എത്തുന്നത്. ഇവയ്ക്ക് പുറമെ ഐ.എസ്.ആര്‍.ഒയുടെ പോയം മോഡ്യൂളും വിക്ഷേപണത്തിന്‌റെ ഭാഗമായിരുന്നു. 740 കിലോഗ്രാം ഭാരമുള്ള ടെലോസ്-2, ഇമേജറി ഉപഗ്രഹമാണ്. ഇ- നാവിഗേഷനും കടല്‍ ഗതാഗത സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് സിംഗപ്പൂര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൂമിലൈറ്റ് 4 ഉപഗ്രഹം.

പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിള്‍- പിഎസ്എല്‍വിയുടെ 57മത് വിക്ഷേപണമായിരുന്നു ഇത്. അസംബ്ലിങ് രീതിയിലെ നൂതന പരീക്ഷണം ഇത്തവണത്തെ പ്രത്യേകതയാണ്. വിക്ഷേപണ തറയില്‍ വച്ചാണ് സാധാരണ റോക്കറ്റ് അസംബിള്‍ ചെയ്യാറ്. ഇതിന് പകരം പിഎസ്എല്‍വി ഇന്‌റഗ്രേഷന്‍ ഫെസിലിസ്റ്റി എന്ന കേന്ദ്രത്തിലാണ് പ്രധാന അസംബ്ലിങ് നടത്തിയത്. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും അസംബ്ലിങ്ങിന് ശേഷം ലോഞ്ച് പാഡില്‍ എത്തിച്ച് സംയോജിപ്പിച്ചു. ഇത് വിക്ഷേപണത്തിന്‌റെ തയ്യാറെടുപ്പിനുള്ള കാലതാമസം കുറയ്ക്കുന്നു.

വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍

വ്രതശുദ്ധിയുടെ നിറവില്‍ ഇസ്‍ലാം മതവിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. റമദാനില്‍ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.

അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയവിശുദ്ധിയുമായാണ് ഒരോ വിശ്വാസിയും ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ശവ്വാല്‍ അമ്പിളി മാനത്ത് തെളിഞ്ഞതോടെ പള്ളികളും വീടുകളും തക്ബീര്‍ ധ്വനികളാല്‍ മുഖരിതം.

ഈദുഗാഹുകളിലും പള്ളികളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരം. ബന്ധുവീടുകളിലെ സന്ദര്‍ശനം, സൗഹൃദങ്ങള്‍ പുതുക്കല്‍. ചെറിയ പെരുന്നാള്‍ വിശ്വാസികള്‍ക്ക് ആഘോഷത്തിരക്കിന്‍റെ ദിവസമാണ്. മൈലാഞ്ചിമൊഞ്ചില്‍ വീടകങ്ങളിലും ആഘോഷം.

ബി.വി. ശ്രീനിവാസിനെതിരെ പരാതി; യൂത്ത് കോൺ​ഗ്രസ് നേതാവ് അങ്കിത ദത്തയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

യുത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ ബി.വി.ശ്രീനിവാസനെതിരെ പരാതി നൽകിയ അങ്കിത ദത്തയെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കി. അസം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ ആറ് വർഷത്തേക്കാണ് പുറത്താക്കിയത്.

അസം യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷയായ അങ്കിത, അസം പി.സി.സി. മുൻ അധ്യക്ഷനും മന്ത്രിയുമായ അഞ്ജൻ ദത്തയുടെ മകളുമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ ബി.വി ശ്രീനിവാസ് തുടർച്ചയായി ദ്രോഹിക്കുകയും തനിക്കെതിരെ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അങ്കിത പരാതി നൽകിയിരുന്നു.

എ.ഐ.സി.സി നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും അങ്കിത ആരോപിച്ചു.ആറ് മാസമായി ബി.വി ശ്രീനിവാസും ഐ.വൈ.സി ജനറൽ സെക്രട്ടറി ഇൻചാർജ് വർധൻ യാദവും തന്നെ ദ്രോഹിക്കുകയാണെന്നായിരുന്നു അങ്കിതയുടെ പരാതി.

ഇരുവരും ചേർന്ന് പലയിടത്തും തന്നെ അവഗണിച്ചിട്ടുണ്ട്. റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് എത്തിയപ്പോൾ ഏത് മദ്യമാണ് കുടിക്കുന്നതെന്ന് ബി.വി ശ്രീനിവാസ് ചോദിച്ചു. പാർട്ടി മീറ്റിംങ്ങുകളിൽ ഉൾപ്പെടെ തന്നെ അവഹേളിക്കുകയാണ്. ബി.ജെ.പിയിലേക്ക് പോകൂ എന്ന് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ ഉൾപ്പെടെ പ്രചരിപ്പിച്ചതായും അങ്കിത ആരോപിച്ചു.

പരാതിപ്പെട്ടെങ്കിലും എ.ഐ.സി.സിയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും അന്വേഷിക്കാൻ ഒരു കമ്മീഷനെയും നിയോഗിച്ചില്ലെന്നും അങ്കിത പറഞ്ഞിരുന്നു.ഇതിന് പിന്നാലെ ബി.വി. ശ്രീനിവാസിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

TAGS :

Next Story