Quantcast

വായുമലിനീകരണം പാകിസ്താനിലെ കാറ്റുകൊണ്ടെന്ന് യുപി; അവിടുത്തെ വ്യവസായം നിരോധിക്കണോയെന്ന് സുപ്രീംകോടതി

ഷുഗർ മില്ലുകൾക്കും പാൽ വ്യവസായങ്ങൾക്കും മേൽ കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കാനായിരുന്നു യുപിയുടെ വാദഗതി

MediaOne Logo

Web Desk

  • Updated:

    2021-12-03 15:00:08.0

Published:

3 Dec 2021 10:25 AM GMT

വായുമലിനീകരണം പാകിസ്താനിലെ കാറ്റുകൊണ്ടെന്ന് യുപി; അവിടുത്തെ വ്യവസായം നിരോധിക്കണോയെന്ന് സുപ്രീംകോടതി
X

പാകിസ്താനിൽ നിന്ന് കാറ്റു വന്നാണ് സംസ്ഥാനത്ത് വായു മലിനീകരണം നടക്കുന്നതെന്ന് പറഞ്ഞ യുപി സർക്കാറിനോട് അവിടുത്തെ വ്യവസായം നിരോധിക്കണോയെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശ് താഴ്ന്ന ഭാഗത്തായതിനാൽ പാകിസ്താനിൽ നിന്ന് കാറ്റു വരികയാണെന്നും അതിനാലാണ് വായുമലിനീകരണം ഉണ്ടാകുന്നതെന്നുമാണ് യുപി സർക്കാറിന്റെ സീനിയർ അഭിഭാഷകൻ രജ്ഞിത് കുമാർ സുപ്രീംകോടതിയിൽ വാദിച്ചത്. ഡൽഹി- ദേശീയ തലസ്ഥാന പ്രദേശത്തെ വായുമലിനീകരണം സംബന്ധിച്ച കേസ് പരിഗണിക്കവേയായിരുന്നു യുപി സാർക്കാർ പ്രതിനിധിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പരിഹസിച്ചത്. സംസ്ഥാനത്തെ സുഗർ മില്ലുകൾക്കും പാൽ വ്യവസായങ്ങൾക്കും മേൽ കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കാനായിരുന്നു യുപിയുടെ വാദഗതി. ഷുഗർ മില്ലുകളുടെ പ്രവർത്തനം എട്ടു മണിക്കൂർ മാത്രമാക്കരുതെന്നും യുപി അഭിഭാഷകൻ വാദിച്ചു.

ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള സിഎൻജി ക്ലീനർ ഇന്ധനങ്ങളിൽ പ്രവർത്തിക്കാത്ത വ്യവസായങ്ങൾ തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ എട്ടു മണിക്കൂർ മാത്രം പ്രവർത്തിക്കാവൂവെന്ന് എയർ ക്വാളിറ്റി മാനേജ്‌മെൻറ് കമ്മീഷൻ പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ നിരന്തര ഇടപെടൽ മൂലം ഡൽഹിയിലെ വായു മലിനീകരണം തടയാൻ കേന്ദ്രസർക്കാർ കർമസമിതി രൂപീകരിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഫ്‌ളയിങ് സ്‌ക്വാഡുകളുടെ എണ്ണം 40 ആയി 24 മണിക്കൂറിനകം വർധിപ്പിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചിട്ടുമുണ്ട്. അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ അറിയിച്ചിട്ടുണ്ട്. വായു മലിനീകരണം കുറച്ചുകൊണ്ടു വരാനുള്ള നടപടികൾ തുടരുമെന്നും പറഞ്ഞു. ഇതുവരെ നടപ്പാക്കിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുമുണ്ട്.


അതിനിടെ, ആശുപത്രികളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഡൽഹി സർക്കാറിന് അനുകൂലമറുപടിയാണ് കോടതി നൽകിയത്. നേരത്തെ നടപടികൾ വേഗത്തിലാക്കണമെന്ന് നിർദേശിച്ച കോടതി കേന്ദ്രസർക്കാരും ഡൽഹി സർക്കാരും സ്വീകരിക്കുന്ന നടപടികളിൽ ഇന്ന് തൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. മലിനീകരണത്തിനിടയിൽ തിങ്കളാഴ്ച സ്‌കൂളുകൾ തുറന്നിരുന്നു. എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകൾ പ്രവർത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. അന്തരീക്ഷ മലിനീകരണം തടയാൻ സ്വീകരിച്ച നടപടികളിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിലെ മലിനീകരണം സംബന്ധിച്ച ഹരജി പരിഗണിക്കവേയായിരുന്നു കോടതി ഇടപെടൽ. നാലാം ആഴ്ചയാണ് ഹരജി പരിഗണിക്കുന്നത്, അതിനാൽ സമയം പാഴാകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞിരുന്നു.

വായു മലിനീകരണം കുറയ്ക്കാനുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർമസേന രൂപീകരിക്കുമെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു. സംസ്ഥാനങ്ങൾ 48 മണിക്കൂറിനകം നിർദേശങ്ങൾ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 405 ആണെന്ന് സോളിസിറ്റർ ജനറൽ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. വായു മലിനീകരണം തടയാനുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കാത്ത സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ കേന്ദ്രത്തോട് ചോദിച്ചു. വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങളിൽ നിന്ന് വിശദീകരണം തേടാമെന്നും കോടതി വ്യക്തമാക്കി. നടപടിയെടുക്കുന്നുവെന്ന് കേന്ദ്രസർക്കാർ പറയുന്നു, പക്ഷെ വായു മലിനീകരണം വർധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വായു മലിനീകരണം കുറച്ചു കൊണ്ട് വരാനുള്ള നടപടികൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

TAGS :

Next Story