Quantcast

16കാരിയെ ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍

ഡോക്ടര്‍ ദമ്പതികളുടെ മകളായ 16കാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്

MediaOne Logo

Web Desk

  • Published:

    7 March 2023 3:34 AM GMT

Vinay Thakur,
X

അറസ്റ്റിലായ വിനയ് താക്കൂര്‍

കാണ്‍പൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശീതളപാനീയം കലർത്തി ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഡോക്ടര്‍ ദമ്പതികളുടെ മകളായ 16കാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

സംഭവത്തില്‍ കാൺപൂർ സ്വദേശിയായ വിനയ് താക്കൂറിനും മറ്റ് ഏഴ് പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മാർച്ച് നാലിന് കറാഹിയിലെ എംജി കഫേയിലേക്ക് വിനയ് താക്കൂർ പെൺകുട്ടിയെ വിളിച്ചു വരുത്തി. പെണ്‍കുട്ടിയുടെ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അയാൾ പെൺകുട്ടിയെ വിജനമായ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ഏഴ് സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പിതാവിന്‍റെ പരാതിയില്‍ പറയുന്നു. പീഡനത്തെ പെൺകുട്ടി ചെറുത്തെങ്കിലും പ്രതി കുട്ടിയുടെ ശരീരമാസകലം കടിച്ചുമുറിച്ചു. പെൺകുട്ടി വീട്ടിലെത്തി തനിക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടർന്നാണ് പിതാവ് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്.

പ്രതികള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും കവിളിലും നെറ്റിയിലും ബ്ലേഡ് കൊണ്ടു വരയുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇൻസ്റ്റഗ്രാം സുഹൃത്ത് തന്റെ അശ്ലീല വീഡിയോ ചിത്രീകരിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. മറ്റാരെയും വിവാഹം കഴിക്കാതിരിക്കാൻ വിനയ് താക്കൂർ നേരത്തെ പെൺകുട്ടിയുടെ നെഞ്ചിൽ ബ്ലേഡ് ഉപയോഗിച്ച് തന്‍റെ പേര് എഴുതിയിരുന്നു. ലൈറ്റർ ചൂണ്ടി ഭീഷണിപ്പെടുത്തുകയും മുടി കത്തിക്കുകയും ചെയ്തുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.

രാജസ്ഥാനിലെ കോട്ടയിൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പെൺകുട്ടിയെ വിനയ് അവിടെ പിന്തുടരുകയും ഹോട്ടൽ മുറിയിൽ വെച്ച് മർദിക്കുകയും ചെയ്തതായി മാതാപിതാക്കൾ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ ചെലവിനായി അയച്ച പണം വിനയ് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

TAGS :

Next Story