അനധികൃത കുടിയേറ്റം; ഇന്ത്യാക്കാരെയും നാടുകടത്തി ട്രംപ്, സി-17 സൈനിക വിമാനം രാജ്യത്തേക്ക് പുറപ്പെട്ടു
വിമാനം 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു

വാഷിംഗ്ടൺ: യുഎസിൽ നിന്നും ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനമായ സി-17 പുറപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുഎസ്-മെക്‌സിക്കോ അതിർത്തിയിലേക്ക് അധിക സൈനികരെ അയച്ചുകൊണ്ടും കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിച്ചും അവരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറന്നും തൻ്റെ ഇമിഗ്രേഷൻ അജണ്ടയെ സഹായിക്കാൻ ട്രംപ് ഭരണകൂടം യുഎസ് സൈന്യത്തിൻ്റെ സഹായം തേടിയിട്ടുണ്ട്. ഇതിനോടകം ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരുമായി വിമാനങ്ങൾ പറന്നിട്ടുണ്ട്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യാക്കാരുണ്ടെന്നാണ് റിപ്പോർട്ട്.
മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാൽ, 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചനകൾ. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാർത്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നേരത്തെ വ്യക്തമാക്കിയത്.
2023 ഒക്‌ടോബറിനും 2024 സെപ്‌റ്റംബറിനുമിടയിൽ 1,100-ലധികം ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. അടുത്ത കാലത്തായി യുഎസിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ബോർഡർ ആൻഡ് ഇമിഗ്രേഷൻ പോളിസി അസിസ്റ്റൻ്റ് സെക്രട്ടറി റോയ്സ് മുറെ കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

