കുടിയേറ്റക്കാർക്കതിരായ റെയ്ഡുകളെക്കുറിച്ച് മാധ്യമങ്ങൾക്ക് വിവരം നൽകി; ഉദ്യോഗസ്ഥരെ നുണപരിശോധനക്ക് വിധേയമാക്കി യുഎസ്
കുറ്റവാളികൾക്ക് 10 വർഷം തടവ് ശിക്ഷ വരെ ലഭിക്കും

വാഷിംഗ്‌ടൺ: അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള റെയ്ഡുകളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നുണപരിശോധയുമായി യുഎസ്. ഏകദേശം മൂന്ന് ആഴ്ചയായി പോളിഗ്രാഫ് പരിശോധനകൾ നടക്കുന്നുണ്ടെന്ന് (ഡിഎച്ച്എസ്) സെക്രട്ടറി ക്രിസ്റ്റി നോയിമിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ എത്രപേർ പരിശോധനക്ക് വിധേയമായി എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
"ആഭ്യന്തര വകുപ്പിനുള്ളിൽ ക്രിമിനൽ ചാരന്മാരെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കുറ്റവാളികളെ വിചാരണക്കായി ജസ്റ്റിസ് ഡിപ്പാർട്മെന്റിലേക്ക് കൈമാറും. എല്ലാ ചാരന്മാരെയും ഞങ്ങൾ വേരോടെ പിഴുതെറിയും. അവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. അമേരിക്കൻ ജനതയ്ക്ക് ഞങ്ങൾക്ക് നീതി ലഭ്യമാക്കും," ക്രിസ്റ്റി നോം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. കുറ്റവാളികൾക്ക് 10 വർഷം തടവ് ശിക്ഷ വരെ ലഭിക്കുമെന്നും ക്രിസ്റ്റി നോം വ്യക്തമാക്കി.
വിവരങ്ങൾ ചോർത്തി നൽകിയ രണ്ടുപേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റ് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കിയതിന് അവർക്കെതിരെ കേസെടുക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് ഡിഎച്ച്എസ് ജീവനക്കാരിൽ പോളിഗ്രാഫിംഗ് ടെസ്റ്റ് നടത്തുമെന്ന് ക്രിസ്റ്റി നോം പ്രഖ്യാപിച്ചത്.
അനധികൃത കുടിയേറ്റം തടയുന്നതിനും, കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനുമുള്ള നടപടികൾ ഇക്കഴിഞ്ഞ ജനുവരി മുതൽ ട്രംപിന് കീഴിലുള്ള അമേരിക്കൻ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

