യുഎസിന്റെ അധിക തീരുവ: തുണിത്തരങ്ങൾക്കും സമുദ്രോൽപന്നങ്ങൾക്കും പ്രധാന തിരിച്ചടി; പരിഹാരം തേടി ഇന്ത്യ
കേരളത്തിലെ 20 ലക്ഷത്തോളം തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ചെമ്മീൻ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്

ന്യൂഡൽഹി: ഇന്ത്യയ്ക്കുമേല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തിലായതോടെ പരിഹാരം തേടുകയാണ് രാജ്യം. തുണിത്തരങ്ങൾ, തുകൽ, സമുദ്രോൽപന്നങ്ങൾ എന്നിവയിലാണ് പ്രധാന തിരിച്ചടി.
കേരളത്തിലെ 20 ലക്ഷത്തോളം തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ചെമ്മീൻ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. 40 രാജ്യങ്ങളിലേക്ക് കയറ്റുമതി ശക്തമാക്കി യുഎസ് തീരുവ ഭീകരത മറികടക്കാൻ ശ്രമിക്കുകയാണ് ഇന്ത്യ.
ജർമനി, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ 40 രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി വർധിപ്പിക്കുന്ന ചർച്ചകളാണ് നടക്കുന്നത്. ക്രിസ്തുമസ് സീസൺ ലക്ഷ്യമിട്ട് അമേരിക്കയിലേക്ക് കയറ്റുമതിക്ക് തയ്യാറായ പല ഉത്പനങ്ങളുടേയും ഓർഡർ റദ്ദായി. അമേരിക്കയ്ക്ക് ഇന്ത്യ 100 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന് ആണ് പ്രതിപക്ഷ നിലപാട്.
ഏതൊരു ഏഷ്യൻ രാജ്യത്തിനും മേൽ അമേരിക്ക ചുമത്തുന്ന ഏറ്റവും ഉയർന്ന പരസ്പര ലെവിയാണ് ഇന്ത്യക്കുമേലുള്ള 50 ശതമാനം തീരുവ. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ 55 ശതമാനത്തിലധികത്തെയും ഇത് ബാധിക്കും. ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ നിരവധി പ്രധാന ഉൽപ്പന്നങ്ങളെ നിലവിൽ ഒഴിവാക്കിയിട്ടുണ്ട്.
Adjust Story Font
16

