'അഴിമതി തുടച്ചുനീക്കും, സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കും'; പ്രചാരണത്തിനായി കന്യാകുമാരിയിലെത്തി വിജയ്
സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങളും വ്യവസായ മുന്നേറ്റവുമാണ് ഡിഎംകെയുടെ പ്രധാന ആയുധം

കന്യാകുമാരി: തമിഴ്‌നാട്ടില്‍ ആവേശത്തിരയിളക്കി നടന്‍ വിജയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. സംസ്ഥാനത്തെ അഴിമതികൾ തുടച്ചുനീക്കി, സദ്ഭരണം വാഗ്ദാനം ചെയ്യുന്നതായി കന്യാകുമാരിയില്‍ പ്രചാരണത്തിന് എത്തിയ വിജയ് പറഞ്ഞു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പരമകുടിയിലും തൂത്തുക്കുടിയിലുമാണ് ഇന്ന് പ്രചാരണം നടത്തിയത്. എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രചരണം പുരോഗമിക്കുന്നത്.
തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഒമ്പത് ദിവസം മാത്രം ബാക്കിനിൽക്കെ, എല്ലാ മുന്നണികളുടെയും പ്രധാന നേതാക്കന്മാരെല്ലാം കൊടുമ്പിരി കൊണ്ട പ്രചാരണ തിരക്കിലാണ്. പ്രചാരണത്തിന്‍റെ ഭാഗമായി വൈകിട്ടോടെ കന്യാകുമാരി മഹാദാനപുരത്തെത്തിയ വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തുകയായിരുന്നു. നിലവിലെ സ്റ്റാലിന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തുടങ്ങിയ വിജയ്, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ടിവികെയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.
പ്രചാരണം അവസാനലാപ്പിലേക്കെത്തിയതോടെ സംസ്ഥാനത്തെ പല വിഷയങ്ങളും ഉയർത്തിക്കാട്ടി സജീവമാകാനൊരുങ്ങിയിരിക്കുകയാണ് മുന്നണികൾ.സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങളും വ്യവസായ മുന്നേറ്റവുമാണ് ഡിഎംകെയുടെ പ്രധാന ആയുധം. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കനിമൊഴി എംപിയുമാണ് ഡിഎംകെയുടെ പ്രധാന പ്രചാരകർ. സർക്കാരിന്‍റെ സ്ത്രീ സുരക്ഷയിലെ വീഴ്ചയും അഴിമതിയും പറഞ്ഞാണ് പ്രതിപക്ഷത്തിന്‍റെ പ്രചാരണം.
Adjust Story Font
16

