ആറുമാസത്തിനിടെ ഉണ്ടായത് 334 ആക്രമണങ്ങൾ; ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി കണക്കുകള്‍
കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത് ഛത്തീസ്ഗഡിലും ഉത്തർപ്രദേശിലുമാണ്

Photo| Maktoob Media
ഡൽഹി: രാജ്യത്ത് ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ ആറുമാസത്തിനിടെ ഉണ്ടായത് 334 ആക്രമണങ്ങൾ. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത് ഛത്തീസ്ഗഡിലും ഉത്തർപ്രദേശിലും. റിലീജിയസ് ലിബർട്ടി കമ്മീഷൻ ഓഫ് ദി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ നടത്തിയ സർവേ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
2025 ജനുവരി മുതൽ ജൂലൈ വരെ ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ ഉണ്ടായത് സംഘടിതമായ ആക്രമങ്ങൾ എന്നാണ് റിപ്പോർട്ട്. 22 സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മതപരിവർത്തന നിയമം ആയുധമാക്കിയാണ് ആക്രമണം. രാജ്യത്തെ ആകെ ആക്രമണങ്ങളുടെ 54% യുപിയിലും ഛത്തീസ്ഗഡിലുമാണ്.
ഉത്തർപ്രദേശിൽ 95ഉം ഛത്തീസ്ഗഡിൽ 86 സംഭവങ്ങളുംമാണ് ഉണ്ടായത്. വ്യാജ മതപരിവർത്തന കേസുകൾ കൂടുതലുള്ളത് ഛത്തീസ്ഗഡിൽ എന്നും റിപ്പോർട്ട്. മധ്യപ്രദേശ് 22 സംഭവങ്ങളും ബീഹാറിലും, കർണാടകയിലും 17ഉം രാജസ്ഥാൻ,ഹരിയാന സംസ്ഥാനങ്ങളിൽ 15 ആക്രമണങ്ങളുമാണ് ഉണ്ടായത്. വൈദികരും കന്യാസ്ത്രീകളും പാസ്റ്റർമാരും ആത്മീയരും ആക്രമിക്കപ്പെടുന്നുണ്ടന്നും ഭൂരിഭാഗം കേസുകളിലും പൊലീസ് നടപടി എങ്ങുമെത്താതെ പോകുന്നെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മതപരിവർത്തന നിയമങ്ങൾ ശക്തമാക്കുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ ആണെന്നാണ് സിബിസിഐ ആരോപിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രിയെ നേരിൽ കാണാൻ ഒരുങ്ങുകയാണ് ക്രിസ്ത്യൻ സംഘടനകൾ.
Adjust Story Font
16

