തെരഞ്ഞെടുപ്പ് വിജയത്തിനും മന്ത്രിയാകാനും ഭരത് ഗൊഗാവാലെ മന്ത്രവാദം നടത്തി; ആരോപണവുമായി യുബിടി സേനയും എൻസിപിയും
മഹാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവസേന മന്ത്രിക്കെതിരെ സേനയിലെ (യുബിടി) വസന്ത് മോറും എൻസിപിയിലെ സൂരജ് ചവാനും രംഗത്തെത്തി

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനും മന്ത്രിസഭാ സ്ഥാനത്തിനും വേണ്ടി മഹാരാഷ്ട്ര മന്ത്രി ഭരത് ഗൊഗാവാലെ മന്ത്രവാദത്തിൽ ഏർപ്പെട്ടതായി പ്രതിപക്ഷത്തിന്‍റെ ആരോപണം. ഗൊഗാവാലെ മന്ത്രവാദ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ശിവസേന (യുബിടി)യും എൻസിപിയും ആരോപണവുമായി രംഗത്തെത്തിയത്.
മഹാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവസേന മന്ത്രിക്കെതിരെ സേനയിലെ (യുബിടി) വസന്ത് മോറും എൻസിപിയിലെ സൂരജ് ചവാനും രംഗത്തെത്തി. എംഎൽഎയും കാബിനറ്റ് മന്ത്രിയുമാകാൻ ഗൊഗാവാലെ മുമ്പ് മന്ത്രവാദ ചടങ്ങുകൾ നടത്തിയിട്ടുണ്ടെന്ന് മോറെ പറഞ്ഞു. ഈയിടെയും മന്ത്രി ആഭിചാര പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടിരുന്നുവെന്ന് ചവാൻ ആരോപിച്ചു. മഹാരാഷ്ട്ര ഒരു പുരോഗമന സംസ്ഥാനമാണെന്നും ഗൊഗാവാലെ മഹായുതി നേതൃത്വത്തെ വിശ്വസിക്കണമെന്നും ചവാൻ പറഞ്ഞു.
വീഡിയോ വൈറലായതോടെ ഗൊഗാവാലെ സ്വയം ഒരു 'ഹിന്ദുത്വവാദി' എന്ന് വിശേഷിപ്പിക്കുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു എന്ന് പറയുകയും ചെയ്തു. ഇൻഡോറിലെ ഒരു മതസ്ഥലം സന്ദർശിച്ച് ഹവനവും പൂജയും നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
"പൂജ നടത്തിയതിന് ശേഷം ഞാൻ എംഎൽഎയും പിന്നീട് മന്ത്രിയുമായെന്ന് വസന്ത് മോറെ കരുതുന്നുണ്ടെങ്കിൽ, അദ്ദേഹം എന്നോട് പറയണമായിരുന്നു. ഞാൻ അദ്ദേഹത്തെ എന്നോടൊപ്പം കൊണ്ടുപോകുമായിരുന്നു... നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കെട്ടിവച്ച പണം നഷ്ടപ്പെടുമായിരുന്നില്ല," ഗൊഗാവാലെ പറഞ്ഞു. ശിവസേനയിലെ പിളർപ്പിനെക്കുറിച്ച് സത്യം പറഞ്ഞതിനാലാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

