രാജ്യത്തെ മുസ്ലിങ്ങൾ പിന്നാക്കാവസ്ഥയിൽ, വഖഫ് ഭേദഗതി ബിൽ അവരെ മുഖ്യധാരയിൽ എത്തിക്കും: ബിജെപി എംപി
'രാജ്യം ശരീഅത്ത് നിയമപ്രകാരം നടത്തപ്പെടുകയാണെങ്കിൽ, ഋഗ്വേദം നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാകും'

ന്യൂ ഡൽഹി: വഖഫ് (ഭേദഗതി) ബിൽ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുമെന്ന ആശങ്ക തങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് ബിജെപി എംപിയും വഖഫ് പാനൽ അംഗവുമായ നിഷികാന്ത് ദുബെ. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും രാജ്യത്തെ മുസ്‌ലിംകൾ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുകയാണ്. ബിൽ പാസാക്കുന്നതോടെ മുസ്ലിങ്ങൾ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നും ദുബെ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുബെയുടെ പരാമർശം. പ്രതിപക്ഷം മുസ്ലിങ്ങളെ വോട്ടുബാങ്കായി മാത്രം കണക്കാക്കുന്നുവെന്നും ദുബെ വ്യക്തമാക്കി. '
ഈ നിയമം മുൻകാല പ്രാബല്യത്തിൽ വരുമെന്നും വഖഫ് സ്വത്തുക്കൾ അപഹരിക്കപ്പെടുമെന്നും ജനങ്ങൾ കരുതുന്നുവെന്നും ദുബെ ചൂണ്ടിക്കാട്ടി. "ഒരു നിയമവും മുൻകാല പ്രാബല്യത്തിൽ വരില്ല, രജിസ്റ്റർ ചെയ്ത എല്ലാ വഖഫ് സ്വത്തുക്കളും അങ്ങനെ തന്നെ തുടരും. അത് ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. ബിൽ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുമെന്ന ആശങ്ക ഞങ്ങൾ പരിഹരിച്ചു. എൻഡിഎ അംഗങ്ങളുടെ ഭേദഗതികൾ മാത്രം അംഗീകരിച്ചാൽ സമിതി രൂപീകരിക്കുന്നതിൽ കാര്യമില്ലെന്നാണ് പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്. അവർ ഭേദഗതികൾ ചർച്ച ചെയ്തില്ല. ബിൽ നിർത്തലാക്കാൻ അവർ ആഗ്രഹിച്ചു, വഴക്കുകൾ മാത്രമാണ് അവർ ആഗ്രഹിച്ചത്. മുസ്ലീങ്ങളെ ഉപദ്രവിക്കാനും പ്രീണന രാഷ്ട്രീയം ചെയ്യാനുമാണ് അവർ ആഗ്രഹിക്കുന്നത്," ദുബെ പറഞ്ഞു.
വഖ്ഫ് ശരീഅത്ത് നിയമപ്രകാരമാണ് പ്രവർത്തിക്കുക എന്നത് അംഗീകരിക്കാൻ ആവില്ലെന്നും ദുബെ പറഞ്ഞു. ഇന്ത്യയിൽ ഇസ്ലാം എത്തുന്നതിനും വളരെ വർഷങ്ങൾ മുൻപ് ഋഗ്വേദം നിലവിൽ വന്നിരുന്നു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും എല്ലാക്കാലവും അങ്ങനെ തന്നെ നിലനിൽക്കുമെന്ന് ഋഗ്വേദം പറയുന്നു. രാജ്യം ശരീഅത്ത് നിയമപ്രകാരം നടത്തപ്പെടുകയാണെങ്കിൽ, ഋഗ്വേദം നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാകും, ദുബെ വ്യക്തമാക്കി.
ബില്ലുമായി ബന്ധപ്പെട്ട എൻഡിഎ സഖ്യകക്ഷികളുടെ എല്ലാ ആശങ്കകളും പരിഹരിച്ചുവെന്നും ദുബെ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
Adjust Story Font
16

