'ജഗ്ദീപ് ധൻഖഡിനെ കറിവേപ്പിലയാക്കി, രാജിവെച്ചതല്ല, വെപ്പിച്ചതാണ്'; പി. സന്തോഷ് കുമാർ എം.പി
ബിജെപിയിലേക്ക് ചാടാൻ നിൽക്കുന്നവർക്ക് ധൻഖഡിന്റെ അനുഭവം പാഠമാണെന്ന് സന്തോഷ് കുമാർ മീഡിയവണിനോട്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡിനെ രാജിവയ്പ്പിച്ചത് എന്തിനെന്ന് അറിയണമെന്ന് രാജ്യസഭയിലെ സിപിഐ സഭാകക്ഷി നേതാവ് പി. സന്തോഷ് കുമാർ. കർഷക സമരം നടക്കുമ്പോൾ കർഷക പുത്രൻ എന്നൊക്കെ പറഞ്ഞാണ് ഉപരാഷ്ട്രപതി പദത്തിലേക്ക് ധൻഖഡിനെ മോദി ഉയർത്തി കാട്ടിയത്. ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പിലയാക്കി. ബിജെപിയിലേക്ക് ചാടാൻ നിൽക്കുന്നവർക്ക് ധൻഖഡിന്റെ അനുഭവം പാഠമാണെന്ന് സന്തോഷ് കുമാർ പറഞ്ഞു
'രാജ്യത്തെ ഭരണഘടനാപരമായ രണ്ടാമത്തെ ഏറ്റവും വലിയ പദവിയാണ് ഉപരാഷ്ട്രപതിയുടേത്.ഏതാനും മണിക്കൂറുകൾ കൊണ്ട് ആ പദവി രാജിവെച്ച് ഒഴിയുകയാണ്.രാജിവെച്ചു എന്നല്ല,രാജിവെപ്പിച്ചു എന്നാണ് ഞങ്ങള്‍ പറയുന്നത്. ഭരണകക്ഷികൾക്കോ,അതിനെ നിയന്ത്രിക്കുന്ന ഒന്നോ രണ്ടോ ആളുകൾക്കോ താൽപര്യമില്ലെങ്കിൽ ഉന്നതങ്ങളിലിരിക്കുന്ന ആർക്കും തുടരാൻ കഴിയില്ല എന്നതിന്റെ തെളിവ് കൂടിയാണിത്. ആരോഗ്യകാരണങ്ങളാൽ രാജി വെച്ചു എന്ന് പറയുന്നത് ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ തമാശയാണ്.ഒന്നും എഴുതാനില്ലാത്തത് കൊണ്ടോ,എന്തെങ്കിലും എഴുതണമല്ലോ എന്നതുകൊണ്ട് മാത്രം എഴുതിയ കാര്യമാകാം അത്.ആരും ഇത് വിശ്വസിക്കുന്നില്ല. പെട്ടന്നുണ്ടായ പ്രകോപനമോ,അതെല്ലെങ്കിൽ ആഴ്ചകളായി നീറിപ്പുകയുന്ന ആഭ്യന്തരപ്രശ്‌നങ്ങളുടെ പരിണിത ഫലമോ ആയിരിക്കണം ഈ രാജി'. പി. സന്തോഷ് കുമാർ പറഞ്ഞു.
Adjust Story Font
16

