Quantcast

'മുംബൈയിൽ ഇ.ഡി തലവൻ; ലഖ്‌നൗവിൽ ഇ.ഡിയുടെ തന്നെ പിടിയിൽ'-ആരാണ് സച്ചിൻ സാവന്ത്? എന്താണ് കേസ്?

2017 മുതൽ 2019 വരെ ഇ.ഡിയുടെ മുംബൈ സോൺ ഡെപ്യൂട്ടി ഡയരക്ടറായിരുന്ന സാവന്ത് 2020ൽ ഉദ്ദവ് താക്കറെ സർക്കാരിൽ ഒരു മന്ത്രിയുടെ സ്‌പെഷൽ ഡ്യൂട്ടി ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    31 Aug 2023 6:06 AM GMT

Who is IRS officer Sachin Sawant, arrested by ED in disproportionate assets and money laundering case case?, Sachin Sawant ED case, Sachin Sawant money laundering case, Sachin Sawant
X

സച്ചിന്‍ സാവന്ത്

മുംബൈ: കഴിഞ്ഞ ജൂൺ 28നാണ് കള്ളപ്പണക്കേസിൽ മുംബൈ സ്വദേശിയായ ഇന്ത്യൻ റവന്യൂ സർവീസ്(ഐ.ആർ.എസ്) ഉദ്യോഗസ്ഥൻ സച്ചിൻ ബാലാസാഹെബ് സാവന്ത് അറസ്റ്റിലാകുന്നത്. നടി നവ്യ നായരെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) ചോദ്യംചെയ്തതിനു പിന്നാലെ വീണ്ടും വാർത്തകളിൽ നിറയുകയാണ് സാവന്ത്. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും സാവന്ത് നടിയെ വഴിവിട്ടു സഹായിച്ചെന്നുമുള്ള കണ്ടെത്തലിലാണ് ഇ.ഡി.

2008 ബാച്ചിലാണ് സച്ചിൻ സാവന്ത് ഐ.ആർ.എസിലെത്തുന്നത്. ഇതേ വർഷം തന്നെ കേന്ദ്ര കസ്റ്റംസ് വിഭാഗത്തിൽ അഡിഷനൽ കമ്മിഷണറായി നിയമിതനായി. 2010ൽ മുംബൈയിലെ കസ്റ്റംസ് വിഭാഗത്തിൽ ജോയിന്റ് കമ്മിഷണറുമായി. 15 വർഷം നീണ്ടുനിൽക്കുന്ന സർവീസിൽ മുംബൈയിലും ലഖ്‌നൗവിലും അടക്കം സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.

2017ലാണ് ഇ.ഡിയുടെ മുംബൈ സോൺ ഡെപ്യൂട്ടി ഡയരക്ടറാകുന്നത്. 2019 വരെ ഈ സ്ഥാനത്തു തുടർന്നു. ഈ കാലയളവിൽ മുംബൈയിലെ പ്രമുഖർ ഉൾപ്പെട്ട കള്ളപ്പണക്കേസുകൾക്കും സാമ്പത്തിക തട്ടിപ്പുകേസുകൾക്കുമാണ് സച്ചിൻ മേൽനോട്ടം വഹിച്ചത്.

2020ൽ ഉദ്ദവ് താക്കറെ സർക്കാരിൽ ഒരു മന്ത്രിയുടെ സ്‌പെഷൽ ഡ്യൂട്ടി ഓഫിസറായും പ്രവർത്തിച്ചു. പിന്നീടാണ് ലഖ്‌നൗവിലെ ജി.എസ്.ടി വിഭാഗത്തിലേക്കു സ്ഥലംമാറ്റം ലഭിക്കുന്നത്. ലഖ്‌നൗ കസ്റ്റംസ് ആൻഡ് ജി.എസ്.ടി ഡയരക്ടറേറ്റിന്റെ ചുമതലയിലിരിക്കെയാണ് ഇക്കഴിഞ്ഞ ജൂണിൽ കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്.

എന്താണ് കേസ്? നവ്യയുമായി എന്തു ബന്ധം?

സച്ചിൻ സാവന്തും കുടുംബവും അനധികൃതമായി 2.46 കോടി രൂപയുടെ സ്വത്ത് സ്വന്തമാക്കിയെന്നാണ് കേസ്. സർക്കാർ സർവീസിലിരിക്കെയാണു സ്രോതസ് വെളിപ്പെടുത്താനാകാത്ത സ്വത്ത് സ്വന്തമാക്കിയതെന്ന സി.ബി.ഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്ത് സാവന്തിനെ അറസ്റ്റ് ചെയ്തത്. കേസിൽ മുംബൈയിലെ പ്രത്യേക കോടതിയിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

2011ൽ 1.4 ലക്ഷത്തിന്റെ ആസ്തി 2022 ആകുമ്പോഴേക്കും 2.1 കോടി ആയി കുത്തനെ ഉയർന്നതാണ് അന്വേഷണത്തിലേക്കു നയിച്ചത്. നവി മുംബൈയിലെ ഫ്‌ളാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ദുരൂഹമായ ഇടപാട് നടന്നതായും അന്വേഷണസംഘം കണ്ടെത്തി. തുടർന്ന് സാവന്തിന്റെ മുംബൈയിലെയും ലഖ്‌നൗവിലെയും വസതികളിൽ ഇ.ഡി റെയ്ഡ് നടത്തി. പിന്നാലെയായിരുന്നു അറസ്റ്റ്.

സെവൻ ഹിൽസ് കോൺസ്‌ട്രോവെൽ ഇന്ത്യ എന്ന പേരിലുള്ള ഒരു കമ്പനിയുടെ പേരിലാണ് നവി മുംബൈയിലെ ഫ്‌ളാറ്റ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാവന്തിന്റെ പിതാവും സഹോദരനുമാണ് കമ്പനിയുടെ ഡയരക്ടർമാർ. റിട്ട. പൊലീസ് ഓഫിസറാണ് സാവന്തിന്റെ പിതാവ്. ബിനാമി കമ്പനിയാണ് സെവൻ ഹിൽസ് എന്നും ഇതിന്റെ മറവിൽ ലോണെടുക്കുകയും നിരവധി പേഴ്‌സണൽ അക്കൗണ്ടുകളിലേക്ക് ഇടപാട് നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ദാദർ ഈസ്റ്റിലെ ഒരു ഇടത്തരം ഫ്‌ളാറ്റിലെ വിലാസത്തിലാണ് സെവൻ ഹിൽസ് രജിസ്റ്റർ ചെയ്തിരുന്നത്. അവസാനമായി 2018-19 കാലയളവിലാണ് കമ്പനിയുടെ പേരിൽ നികുതി അടച്ചതെന്നും കണ്ടെത്തി. സാവന്തിന്റെ ഉടമസ്ഥതയിൽ ബി.എം.ഡബ്ല്യു ഉൾപ്പെടെയുള്ള ആഡംബര കാറുകളും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാമുണ്ടെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇക്കൂട്ടത്തിലാണ് നവ്യ നായരുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും ഫോൺ കോൾ രേഖകളും അന്വേഷണസംഘം കണ്ടെത്തിയത്. തുടർന്ന് സാവന്തിനെ ചോദ്യംചെയ്തതിൽനിന്ന് നവ്യയുമായി സൗഹൃദമുണ്ടെന്നും സ്വർണാഭരണങ്ങളടക്കം വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ നടിക്കു സമ്മാനിച്ചിട്ടുണ്ടെന്നും സമ്മതിച്ചതായാണു പുറത്തുവരുന്ന റിപ്പോർട്ട്. നവ്യയെ കാണാൻ പത്തോളം തവണ സാവന്ത് കൊച്ചിയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.


'അയൽവാസി എന്ന ബന്ധം മാത്രം'

സാവന്തുമായി മുംബൈയിലെ അയൽവാസി എന്ന ബന്ധം മാത്രമാണുള്ളതെന്നാണ് നവ്യ നായർ പ്രതികരിച്ചത്. സാവന്തിൽനിന്നു സമ്മാനങ്ങൾ കൈപ്പറ്റി എന്നതടക്കമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ മീഡിയവണിനോട് പറഞ്ഞു.

രണ്ടുമാസംമുൻപ് ഇ.ഡി വിളിച്ചു വിവരങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് നവ്യ പറഞ്ഞു. സച്ചിൻ സാവന്തിൻറെ കുടുംബം കേരളത്തിൽ വന്നപ്പോൾ ക്ഷേത്ര ദർശനത്തിനുള്ള സഹായം നൽകിയിരുന്നു. സാവന്ത് നൽകാത്ത മൊഴിയാണ് ഇ.ഡി കുറ്റപത്രത്തിലുള്ളതെന്ന പേരിൽ പ്രചരിക്കുന്നതെന്നും നവ്യ നായർ മീഡിയാവണിനോട് പറഞ്ഞു.

Summary: Who is IRS officer Sachin Sawant, arrested by ED in money laundering case case?

TAGS :

Next Story