'വിവരാവകാശ നിയമപ്രകാരം ഭർത്താവിൻ്റെ ശമ്പള വിവരങ്ങൾ തേടാൻ ഭാര്യക്ക് അവകാശമില്ല': രാജസ്ഥാൻ ഹൈക്കോടതി
ഒരു സ്ഥാപനത്തിലെ ജീവനക്കാരന്റെ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തിഗത വിവരങ്ങളുടെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി

- Published:
21 Feb 2026 11:22 AM IST

ജയ്പൂര്‍: വിവരാവകാശ നിയമപ്രകാരം ഭർത്താവിൻ്റെ ശമ്പള വിവരങ്ങൾ തേടാൻ ഭാര്യക്ക് അവകാശമില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി.
ഭർത്താവിന്റെ ശമ്പള വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭാര്യയുടെ വിവരാവകാശ അപേക്ഷ നിരസിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് രാജസ്ഥാൻ ഹൈക്കോടതി ശരിവച്ചു. കാന്ത കുമാവത് VS സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ എന്ന കേസിലാണ് വിധി.
ഒരു സ്ഥാപനത്തിലെ ജീവനക്കാരന്റെ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തിഗത വിവരങ്ങളുടെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് പൊതുതാൽപ്പര്യവുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി പറഞ്ഞു.
ഭില്‍വാരയിലെ പൊലീസ് വകുപ്പില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവായ ഓംപ്രകാശിന്റെ ശമ്പള സ്ലിപ്പുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് ഭാര്യയായ കാന്ത കുമാവത് രംഗത്ത് എത്തിയത്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ വ്യക്തിഗത സ്വഭാവത്തിലുള്ളതാണെന്നും വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വെളിപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി വിവരാവകാശ കമ്മീഷന്‍ അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
അപേക്ഷ നിരസിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി കണ്ടെത്തി. ഒരു സ്ഥാപനത്തിലെ ജീവനക്കാരന്റേയോ ഉദ്യോഗസ്ഥന്റേയോ പ്രകടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രാഥമികമായി ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള വിഷയമാണെന്നും അത് സര്‍വീസ് നിയമങ്ങള്‍ പ്രകാരം നിയന്ത്രണവിധേയമാണെന്നും, ഇത്തരം കാര്യങ്ങള്‍ വ്യക്തിഗത വിവരങ്ങളുടെ പരിധിയില്‍ വരുമെന്നും സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസില്‍ തീര്‍പ്പാക്കിയത്.
Adjust Story Font
16
