കേന്ദ്ര വിഹിതം ലഭിക്കാൻ കോടതിയെ സമീപിക്കും: സിദ്ധരാമയ്യ
15ാം ധനകാര്യ കമ്മീഷൻ കർണാടകയ്ക്ക് 4,590 കോടി രൂപ ശിപാർശ ചെയ്തിരുന്നു, എന്നാൽ അത് ഞങ്ങൾക്ക് നൽകിയില്ല.

Photo| Special Arrangement
ബംഗളൂരു: കേന്ദ്ര ഫണ്ടിൽ നിന്ന് സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭിക്കാൻ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചരക്ക് സേവന നികുതി (ജിഎസ്ടി) യുക്തിസഹമാക്കിയതിനെ ആഘോഷിക്കുന്ന കേന്ദ്ര സർക്കാരിന് രാജ്യത്ത് ജിഎസ്ടി അവതരിപ്പിച്ച് എട്ട് വർഷമായിട്ടും ആഘോഷിക്കാൻ ഒന്നുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
3,200 കോടി രൂപയുടെ കേന്ദ്ര റീഫണ്ടിനെക്കുറിച്ചും സിദ്ധരാമയ്യ സൂചിപ്പിച്ചു. കേന്ദ്ര ഗ്രാന്റിന്റെ 17 മുതൽ 18 ശതമാനം വരെ യുപിക്ക് ലഭിക്കുമ്പോൾ ഞങ്ങൾക്ക് 3.5 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇത് ന്യായമാണോ? അത് കേന്ദ്രം തിരുത്തണം. കർണാടകയിൽ നിന്ന് എല്ലാ വർഷവും 4.5 ലക്ഷം കോടി രൂപ കേന്ദ്രത്തിലേക്ക് നികുതി പോകുന്നു. അതേസമയം സംസ്ഥാനത്തിന് 14 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. അത് ശരിയല്ല.
സംസ്ഥാനം കേന്ദ്രത്തിൽ നിന്ന് പണം പിടിച്ചുവയ്ക്കണമെന്ന് ഞാൻ പറയുന്നില്ല. ന്യായമായ രീതിയിൽ കേന്ദ്രം അത് പിരിക്കണമെന്നാണ് നിലപാട്. ഇത് മനഃപൂർവമാണോ എന്ന ചോദ്യത്തിന്, 15ാം ധനകാര്യ കമ്മീഷൻ കർണാകയ്ക്ക് പ്രത്യേക ഗ്രാന്റുകൾ ശുപാർശ ചെയ്തിരുന്നുവെന്നും എന്നാൽ കേന്ദ്രം, പ്രത്യേകിച്ച് ധനമന്ത്രി നിർമല സീതാരാമൻ അത് റദ്ദാക്കിയതായും സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൂടാതെ, 15ാം ധനകാര്യ കമ്മീഷൻ കർണാടകയ്ക്ക് 4,590 കോടി രൂപ ശിപാർശ ചെയ്തിരുന്നു, എന്നാൽ അത് ഞങ്ങൾക്ക് നൽകിയില്ല. ഇതിനുപുറമെ, 6,000 കോടി രൂപ, തടാക പുനരുജ്ജീവനത്തിന് 3,000 രൂപ, ബംഗളൂരുവിന് ചുറ്റുമുള്ള പെരിഫറൽ റിങ് റോഡിന് 3,000 കോടി രൂപ, അപ്പർ ഭദ്ര പദ്ധതിക്ക് 5,400 കോടി രൂപ എന്നിവയും ഞങ്ങൾക്ക് നിഷേധിച്ചു. ഇത് മനഃപൂർവമല്ലേ?"- അദ്ദേഹം ചോദിച്ചു. കർണാടകയ്ക്ക് 11,490 കോടിയിൽ 5,000 കോടി കൂടി ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാൽ ഇത് ഇതുവരെ അനുവദിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
Adjust Story Font
16

