Quantcast

ഏറ്റുമുട്ടൽകൊലയിലും ഞങ്ങൾ യു.പിയെക്കാൾ അഞ്ചടി മുന്നിലായിരിക്കും: കർണാടക മന്ത്രി

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദക്ഷിണ കന്നഡയിൽ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. രാത്രി കടയടച്ച് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    29 July 2022 3:42 PM GMT

ഏറ്റുമുട്ടൽകൊലയിലും ഞങ്ങൾ യു.പിയെക്കാൾ അഞ്ചടി മുന്നിലായിരിക്കും: കർണാടക മന്ത്രി
X

ബംഗളൂരു: സുള്ള്യയിലെ ഹിന്ദുത്വ നേതാവ് കൊല്ലപ്പെട്ടതിൽ പ്രകോപനപരമായ പ്രസ്താവനകളുമായി കൂടുതൽ ബിജെപി നേതാക്കൾ രംഗത്ത്. വർഗീയ സംഘടനകളെ യു.പി മാതൃകയിൽ നേരിടുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ പ്രതികൾക്കെതിരെ എൻകൗണ്ടർ നടത്തുകയാണെങ്കിൽ തങ്ങൾ യു.പിയെക്കാൾ അഞ്ചടി മുന്നിലായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വന്ത് നാരായൺ പറഞ്ഞു.

''അവരെ അറസ്റ്റ് ചെയ്യും, എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുത് എന്നതാണ് നമ്മുടെ പ്രവർത്തകരുടെയും ജനങ്ങളുടെയും ആഗ്രഹം. അവരുടെ ആഗ്രഹപ്രകാരം നടപടി ഉണ്ടാകും, കുറ്റക്കാരെ പിടിക്കും. അത് ഏറ്റുമുട്ടലായാലും ഉത്തർപ്രദേശിനേക്കാൾ അഞ്ചടി മുന്നിലായിരിക്കും. യു.പിയേക്കാൾ മികച്ച മാതൃക ഞങ്ങൾ നൽകും. കർണാടക ഒരു പുരോഗമന സംസ്ഥാനവും മാതൃകാ സംസ്ഥാനവുമാണ്, ഞങ്ങൾ ആരെയും പിന്തുടരേണ്ടതില്ല''- അശ്വന്ത് നാരായൺ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദക്ഷിണ കന്നഡയിൽ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. രാത്രി കടയടച്ച് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിജെപി ഭരിച്ചിട്ടും ഹിന്ദു സംഘടനാ പ്രവർത്തകർക്ക് രക്ഷയില്ലെന്ന് ആരോപിച്ച് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി-ആർഎസ്എസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

അതിനിടെ ഇന്നലെ രാത്രി സൂറത്ത് കല്ലിൽ ഫാസിൽ എന്ന യുവാവിനെ അക്രമിസംഘം കൊലപ്പെടുത്തി. ഒരു ടെക്‌സറ്റയിൽസ് കടക്ക് പുറത്ത് നിൽക്കുകയായിരുന്ന ഫാസിലിനെ നാലംഗ അക്രമിസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ദക്ഷിണ കന്നഡയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ യു.പി മോഡൽ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ''കർണാടകയിൽ യു.പി മോഡൽ ഭരണം വരുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിൽ, സംസ്ഥാനം അരാജകത്വത്തിലാണെന്നും യു.പി മോഡൽ നിയമലംഘനവും അരാജകത്വവുമാണ് ഇവിടെ നിലനിൽക്കുന്നതെന്നും സമ്മതിക്കുകയാണ്. ഭിന്നശേഷിക്കാരെ നിയന്ത്രിക്കുന്നതിലും ക്രമസമാധാനപാലനത്തിലും പരാജയപ്പെട്ടുവെന്ന് അവർ സമ്മതിക്കുന്നു''-കോൺഗ്രസ് വക്താവ് പ്രിയങ്ക ഖാർഗെ പറഞ്ഞു.

TAGS :

Next Story