ഷിൻഡെയെ തുടച്ചുനീക്കുമെന്ന് ബിജെപി മന്ത്രി; മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിലെ ഭിന്നിപ്പ് മറനീക്കി പുറത്ത്
സീറ്റ് വിഭജനത്തിലും സഖ്യ തീരുമാനങ്ങളിലും പാർട്ടി പ്രവർത്തകർ അതൃപ്തരാണെന്നും ഇത് ഫലങ്ങളെ ബാധിച്ചുവെന്നും മന്ത്രി.

- Published:
26 Jan 2026 1:59 PM IST

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യത്തിൽ സംഘർഷം രൂക്ഷമെന്ന് തെളിയിച്ച് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മന്ത്രി. ബിജെപി നേതൃത്വം അനുവദിച്ചാൽ ഷിൻഡെയുടെ സാന്നിധ്യം രാഷ്ട്രീയമായി ഇല്ലാതാക്കാമെന്ന് മന്ത്രി ഗണേഷ് നായിക് പറഞ്ഞു. മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം.
താനെ, കല്യാൺ, ഉല്ലാസ്‌നഗർ തുടങ്ങിയ മേഖലകളിൽ സ്വതന്ത്രമായി മത്സരിച്ചിരുന്നെങ്കിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമായിരുന്നെന്നും നായിക് പറഞ്ഞു. സീറ്റ് വിഭജനത്തിലും സഖ്യ തീരുമാനങ്ങളിലും പാർട്ടി പ്രവർത്തകർ അതൃപ്തരാണെന്നും ഇത് ഫലങ്ങളെ ബാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ പോലും ബിജെപി പ്രവർത്തകർ നേതൃത്വത്തിന്റെ തീരുമാനങ്ങളെ അംഗീകരിക്കുന്നവരാണെന്നും ബിജെപി ഒരു അച്ചടക്കമുള്ള പാർട്ടിയാണെന്നും നായിക് കൂട്ടിച്ചേർത്തു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു നായികിന്റെ പ്രതികരണം.
അടുത്തിടെ നടന്ന മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ 399 സീറ്റുകൾ നേടി ഷിൻഡെയുടെ ശിവസേന സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ബിജെപിയാണ് ഒന്നാമത്. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷനിൽ (ബിഎംസി) ബിജെപിക്കും ശിവസേന (യുബിടി)യ്ക്കും ശേഷം മൂന്നാം സ്ഥാനത്താണ് അവർ. 89 വാർഡുകൾ നേടിയാണ് ബിജെപി ഒന്നാമതെത്തിയത്. 65 സീറ്റുകൾ ശിവസേന (യുബിടി) നേടിയപ്പോൾ 29 എണ്ണം മാത്രമാണ് ഷിൻഡെ പക്ഷത്തിന് ലഭിച്ചത്.
എന്നാൽ, മേയർ സ്ഥാനം തങ്ങൾക്ക് നൽകണമെന്ന് സേനയ്ക്കുള്ളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഈ മാസം ആദ്യം ഷിൻഡെ തന്റെ കോർപ്പറേറ്റർമാരെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയതോടെ അഭ്യൂഹം ശക്തമായി. എന്നാൽ മുന്നണിയിൽ തർക്കങ്ങളില്ലെന്നായിരുന്നു ബിജെപി വാദം.
ബിഎംസിയിൽ മേയർ സ്ഥാനം ആർക്കെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. താനും ഷിൻഡെയും അടക്കമുള്ള മുന്നണി നേതാക്കൾ കൂടിയാലോചനയ്ക്ക് ശേഷം ഇക്കാര്യത്തിൽ ഉത്തരം കണ്ടെത്തുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.
Adjust Story Font
16
