രണ്ടിലേറെ കുട്ടികൾക്ക് ജൻമം നൽകിയാൽ 25,000 രൂപ പ്രോത്സാഹന സമ്മാനം; പദ്ധതിയുമായി ആന്ധ്ര സര്‍ക്കാര്‍
ആന്ധ്രാപ്രദേശിന്റെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് നിലവിലുള്ള 1.5 ൽ നിന്ന് 2.1 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് നായിഡു നിയമസഭയിൽ പറഞ്ഞു

ഹൈദരാബാദ്: ജനനനിരക്ക് കുറയുന്നത് തടയുന്നതിനായി ദമ്പതികൾക്ക് ധനസഹായം അടക്കം നിരവധി ആനുകൂല്യങ്ങളുമായി ആന്ധ്ര സര്‍ക്കാര്‍. രണ്ടിലധികം കുട്ടികൾക്ക് ജൻമം നൽകുന്ന മാതാപിതാക്കൾക്ക് 25000 രൂപ പ്രോത്സാഹന സമ്മാനം നൽകുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദബാബു നായിഡു പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശിന്റെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് നിലവിലുള്ള 1.5 ൽ നിന്ന് 2.1 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് നായിഡു നിയമസഭയിൽ പറഞ്ഞു. "ഞങ്ങൾ ഒരു പുതിയ രീതിയെക്കുറിച്ച് ആലോചിക്കുകയാണ്. രണ്ടാമത്തെയോ അതിലധികമോ കുട്ടി ജനിക്കുന്ന സമയത്ത് തന്നെ മാതാപിതാക്കൾക്ക് 25,000 രൂപ നൽകും. ഇതൊരു വലിയ മാറ്റത്തിന് വഴിതെളിക്കും. നമുക്കിത് നടപ്പിലാക്കാൻ കഴിഞ്ഞാൽ അത് വളരെ പ്രയോജനകരമായിരിക്കും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ആന്ധ്രാപ്രദേശിൽ ജനനനിരക്ക് കുറയുന്നതിലും പ്രായമായവരുടെ എണ്ണം കൂടുന്നതിലും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് പരിഹരിക്കാനാണ് കൂടുതൽ കുട്ടികൾ വേണമെന്ന നയം അദ്ദേഹം മുന്നോട്ട് വെക്കുന്നത്.ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ലോകമെമ്പാടും ജനന നിരക്ക് കുത്തനെ കുറഞ്ഞുവെന്ന് നായിഡു ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ആകെ പ്രജനന നിരക്ക് (Total Fertility Rate - TFR) 1.5 ആയി കുറഞ്ഞു. 1993-ൽ ഇത് 3.0 ആയിരുന്നു. ഈ കുറവ് തുടരുകയാണെങ്കിൽ, ജോലി ചെയ്യാൻ ശേഷിയുള്ള യുവാക്കളുടെ എണ്ണം കുറയുമെന്നും ഇത് സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2023-ലെ കണക്കുകൾ പ്രകാരം പ്രതിവർഷം 6.7 ലക്ഷം ജനനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2047-ഓടെ ആകെ ജനസംഖ്യയുടെ ഏകദേശം 23 ശതമാനം പ്രായമായവരായിരിക്കും. ഇത് വലിയ ജനസംഖ്യാപരവും സാമ്പത്തികവുമായ വെല്ലുവിളികൾ സൃഷ്ടിക്കും.
Adjust Story Font
16

