വൺപ്ലസ് ഇന്ത്യ വിടുമോ ?; അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി കമ്പനി
ആൻഡ്രോയിഡ് ഹെഡ് ലൈൻസിൻ്റെ വാർത്തക്ക് പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്

ന്യൂഡൽഹി: സ്മാർട്ട് ഫോൺ കമ്പനിയായ വൺ പ്ലസ് ഇന്ത്യ വിടുമെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി കമ്പനി. വൺപ്ലസിൻ്റെ മാതൃകമ്പനിയായ 'ഓപ്പോ' വൺപ്ലസിനെ ഘട്ടംഘട്ടമായി നിർത്തും എന്നരീതിയിലായിരുന്നു റിപ്പോർട്ടുകൾ.ഇതോടെ ആളുകൾക്കിടയിൽ വലിയ ആശയക്കുഴുപ്പം ഉടലെടുത്തിരുന്നു. എന്നാൽ, അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് വൺപ്ലസ് ഇന്ത്യ സിഇഒ റോബിൻ ലിയു തന്നെ രംഗത്തുവന്നു. സമൂഹമാധ്യമമായ എക്‌സിലായിരുന്നു റോബിൻ ലിയുവിൻ്റെ പ്രതികരണം.
ആൻഡ്രോയിഡ് ഹെഡ് ലൈൻസിൻ്റെ വാർത്തക്ക് പിന്നാലെയാണ് വൺപ്ലസ് ഇന്ത്യ വിടുമോ എന്ന രീതിയിലുള്ള ചർച്ചകൾ സജീവമായത്. വൺപ്ലസ് ആഗോളതലത്തിൽ വലിയ മാറ്റങ്ങൾക്ക് വിധേയമാവുകയാണെന്നും ഇന്ത്യയിലും ചൈനയിലും നിരവധി ഓഫ് ലൈൻ സ്റ്റോറുകൾ പൂട്ടി എന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെ പല ടെക്ഗ്രൂപ്പുകളിലും വൺപ്ലസ് ഇന്ത്യ വിടുമോ എന്ന രീതിയിലുള്ള ചർച്ചകൾ ഒരു ഹോട്ട് ടോപ്പിക്കായി മാറി. എന്നാൽ, എല്ലാ അഭ്യൂഹങ്ങളും തള്ളിക്കൊണ്ട് വൺപ്ലസ് ഇന്ത്യ പ്രസ്താവന ഇറക്കിയിരിക്കുകയാണ്. . 'വൺപ്ലസ് ഇന്ത്യയിൽ പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. ഫോണുകളുടെ വിൽപന നടക്കുന്നുണ്ട്, ഞങ്ങളുടെ സ്റ്റോറുകൾ തുറന്നിരിക്കുകയാണ്. പിരിച്ചുവിടലുകളോ പുതിയ ഫോണുകളുടെ ലോഞ്ചിങ്ങുകളുടെ വൈകലോ ഇപ്പോഴില്ലെന്നാണ് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നത്.
വൺപ്ലസ് ഇന്ത്യ സിഇഒ റോബിൻ ലിയു പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ചു കൊണ്ട് ഇങ്ങനെ എഴുതി-.'വൺപ്ലസ് ഇന്ത്യയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ഉറപ്പുവരുത്താത്ത വാർത്തകളാണ് പ്രചരിക്കുന്നത്. പരിഭ്രാന്തിയുടെ ആവശ്യമില്ല. ഞങ്ങൾ പതിവുപോലെ പ്രവർത്തനം തുടരും. ഔദ്യോഗിക ചാനലുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.'
Adjust Story Font
16

