Quantcast

'പഴയത് പോലെ മാധ്യമപ്രവർത്തനം തുടരും'; ജാമ്യത്തിലിറങ്ങിയ മുഹമ്മദ് സുബൈർ

തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി അടുത്ത ദിവസമാണ്‌ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-07-22 14:01:04.0

Published:

22 July 2022 1:35 PM GMT

പഴയത് പോലെ മാധ്യമപ്രവർത്തനം തുടരും; ജാമ്യത്തിലിറങ്ങിയ മുഹമ്മദ് സുബൈർ
X

ന്യൂഡൽഹി: തന്റെ തുടർപ്രവർത്തനങ്ങളെ കുറിച്ച് പ്രതികരിച്ച് വിവിധ കേസിൽ കുറ്റാരോപിതനായി ജയിലിലായിരുന്ന ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. 'ബഹുമാനപ്പെട്ട കോടതി ഒരു നിയന്ത്രണവും ഏർപ്പെടുത്തത് കൊണ്ട് പഴയത് പോലെ മാധ്യമപ്രവർത്തനം തുടരുമെന്നാ'ണ് തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി അടുത്ത ദിവസം ഇദ്ദേഹം പ്രതികരിച്ചത്. ട്വീറ്റുകളിലൂടെ മതവികാരം വൃണപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തി ജൂൺ 27നാണ് ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിൽ ആറു കുറ്റപത്രങ്ങളാണ് ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്.

ട്വീറ്റിന് രണ്ട് കോടി ലഭിക്കുന്നുണ്ടെന്ന ആരോപണത്തിന് സുബൈർ മറുപടി പറഞ്ഞു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇക്കാര്യം ചോദിച്ചിട്ടില്ലെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് ആരോപണം കേട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ട്വീറ്റിന് പണം ലഭിക്കുന്നുവെന്ന ആരോപണം ഉത്തർപ്രദേശ് സർക്കാറാണ് ആദ്യം ഉന്നയിച്ചത്. സുബൈർ മാധ്യമപ്രവർത്തകനല്ലെന്നും അപകടകരമായ ട്വീറ്റുകൾ വഴി അദ്ദേഹം പണം സമ്പാദിക്കുന്നുണ്ടെന്നും യു.പി കോടതിയിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രസാദ് ആരോപിക്കുകയായിരുന്നു. ട്വീറ്റ് കൂടുതൽ വിഷമുള്ളതായാൽ കൂടുതൽ പണം ലഭിക്കുമായിരുന്നുവെന്നും ട്വീറ്റിന് രണ്ടു കോടി അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും യുപി സർക്കാർ അഭിഭാഷക വാദിച്ചു.

സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജൂലൈ 20ന്‌ സുബൈർ മോചിതനായത്. ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളുകയും എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ നിർദേശം നൽകുകയുമായിരുന്നു. കസ്റ്റഡിയിൽ വെയ്ക്കാൻ ഒരു ന്യായീകരണവും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. സുബൈർ ഇനി ട്വീറ്റ് ചെയ്യരുതെന്ന ജാമ്യ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന യുപി പൊലീസിന്റെ ആവശ്യം തള്ളിയ കോടതി ഒരു പത്രപ്രവർത്തകനോട് എഴുതരുതെന്ന് പറയാൻ നമുക്ക് എങ്ങനെ കഴിയുമെന്ന് ചോദിച്ചു. യുപി പൊലീസ് രജിസ്റ്റർ ചെയ്ത 6 എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബൈർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സീതാപൂർ, ലഖിംപൂർ ഖേരി, ഹാത്രസ്, ഗാസിയാബാദ്, മുസഫർ നഗർ എന്നിവിടങ്ങളിലായാണ് സുബൈറിനെതിരെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തത്. നിലവിൽ ആറു കേസുകളണ് അദ്ദേഹത്തിനെതിരെയുള്ളത്.

ദില്ലിയിൽ രജിസ്റ്റർ ചെയ്തതിന് സമാനമായ കേസാണ് ഉത്തർപ്രദേശിലും സുബൈറിനെതിരെ എടുത്തത്. ദില്ലിയിലെ കേസിൽ പട്യാല കോടതിയും സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രിംകോടതിയും സുബൈറിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടികാണിച്ചാണ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് മറ്റ് ആറ് കേസുകളിൽ കൂടി ജാമ്യം അനുവദിച്ചത്. സുബൈറിനെ ദീർഘകാലം കസ്റ്റഡിയിൽ വച്ചത് ന്യായീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.

അറസ്റ്റ് ചെയ്യാനുള്ള അധികാരം മിതമായി പ്രയോഗിക്കണമെന്ന് കോടതി പൊലീസിനെ ഓർമ്മിപ്പിച്ചു. 1983ലെ 'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റ് മുൻനിർത്തിയാണ് മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകൾ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാൻ ഭക്ത് എന്ന വ്യക്തിവിവരങ്ങൾ ഇല്ലാത്ത ട്വിറ്റർ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

Work will continue as before: Alt News Co founder Muhammad Zubair

TAGS :

Next Story