വിലാസം തെറ്റിപ്പോയെന്ന് പരാതി; ഓർഡർ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ജീവനക്കാരൻ ഉപഭോക്താവിനെ മർദിച്ചു
ഉപഭോക്താവിന്റെ മുഖത്ത് നീരുവെച്ച ചിത്രങ്ങൾ പിന്നീട് പുറത്തുവന്നു. തലയോട്ടിയിൽ പരിക്കുണ്ടെന്നും പരാതിയിൽ പറയുന്നു.

ബംഗളൂരു: ഓർഡർ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ജീവനക്കാരൻ ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി. ബംഗളുരുവിലെ ബസവേശ്വര നഗർ സ്വദേശിയായ ശശാങ്കിനെ ഓൺലൈൻ ഗ്രോസറി ഡെലിവറി കമ്പനിയായ സെപ്റ്റോയുടെ ഏജന്റ് വിഷ്ണുവർദ്ധനാണ് മർദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അടിയേറ്റ ഉപഭോക്താവിന് സാരമായ പരിക്കുകളുണ്ട്.
ഓർഡർ ചെയ്ത ഗ്രോസറി സാധനങ്ങൾ ഏജന്റ് കൊണ്ടുവന്നു. ശശാങ്കന്റെ ഭാര്യയുടെ സഹോദരിയാണ് ഇത് വാങ്ങാനായി വീടിന് പുറത്തേക്ക് ചെന്നത്. എന്നാൽ കൊടുത്ത വിലാസം തെറ്റായിരുന്നെന്ന് പറഞ്ഞ് ഡെലിവറി ജീവനക്കാരൻ തർക്കിക്കാൻ തുടങ്ങിയതോടെ ശശാങ്ക് പുറത്തേക്ക് വന്നു.
മൂവരും പരസ്പരം സംസാരിക്കുന്നതിനിയേയാണ് ഡെലിവറി ജീവനക്കാരൻ പെട്ടെന്ന് ഉപഭോക്താവിനെ മർദിച്ചത്.
ഇതിന് പുറമെ അസഭ്യവർഷവും തുടർന്നു. ഇതോടെ മറ്റൊരു സ്ത്രീ കൂടി ഓടിയെത്തി രണ്ട് പേരും ചേർന്ന് മർദനമേറ്റ ശശാങ്കിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഉപഭോക്താവിന്റെ മുഖത്ത് നീരുവെച്ച ചിത്രങ്ങൾ പിന്നീട് പുറത്തുവന്നു. തലയോട്ടിയിൽ പരിക്കുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും നടപടിയെടുക്കുമെന്നും സെപ്റ്റോ അധികൃതർ അറിയിച്ചു.
വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Adjust Story Font
16

