സിറിയയിലെ മൻബിജില്‍ നിന്നും കുര്‍ദുകളുടെ കൂട്ടപലായനം
സിറിയയില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ കുര്‍ദുകളുടെ ജീവിതം അനിശ്ചിതത്വത്തിലാണ്.

ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയുടെ വടക്കൻ നഗരമായ മൻബിജില്‍ നിന്നും കുര്‍ദുകളുടെ കൂട്ട പലായനം. സിറിയയില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ കുര്‍ദുകളുടെ ജീവിതം അനിശ്ചിതത്വത്തിലാണ്.
സിറിയയില്‍ നിന്നും യു.എസ് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് മുതല്‍ മന്‍ബിജില്‍ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് സിറിയന്‍ സൈന്യവും തുര്‍ക്കിയും. കുര്‍ദ് സഖ്യസേനയുടെ കൈകളിലായിരുന്ന മന്‍ബിജിന്റെ നിയന്ത്രണം കഴിഞ്ഞ ആഴ്ചയാണ് സിറിയന്‍ സൈന്യം ഏറ്റെടുത്തത്. ഇതിനെ തുടര്‍ന്നാണ് കുര്‍ദുകള്‍ മന്‍ബിജില്‍ നിന്നും പലായനം തുടങ്ങിയത്. സിറിയന്‍ സൈന്യം ആക്രമിക്കുമെന്ന ഭീഷണി കുര്‍ദുകള്‍ക്കുണ്ട്. രാജ്യദ്രോഹികളാണെന്ന് ആരോപിച്ച് കുര്‍ദുകളെ അറസ്റ്റുചെയ്യുന്നതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് എങ്ങോട്ടെന്നില്ലാതെ കുര്‍ദുകള്‍ പലായനം നടത്തുന്നത്.
യു.എസ് സൈന്യം പിന്‍വാങ്ങിയാല്‍ മൻബിജിലേക്ക് തുർക്കിയിൽ നിന്നും ആക്രമണ ഭീഷണിയുണ്ട്. ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അതിർത്തിയിൽ തുർക്കി സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. ഐ.എസിനെതിരായ പോരാട്ടത്തിൽ സിറിയൻ സഖ്യത്തിന്റെ ഭാഗമായ കുർദിഷ് സേനയ്ക്ക് വലിയ പിന്തുണ നല്‍കിയത് യു.എസ് സൈന്യമായിരുന്നു. സിറിയയില്‍ നിന്നും യു.എസ് സൈനികരെ പിൻവലിക്കുന്നതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ തീരുമാനം നടപ്പിലാക്കുന്നത് ട്രംപ് വൈകിപ്പിച്ചിരിക്കുകയാണ്.
Adjust Story Font
16

