ഗസ്സയിൽ 36 മരണം; ഫലസ്‌തീനെ ചോരയിൽ മുക്കി ഇസ്രായേൽ വ്യോമാക്രമണം
2014നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമക്രമണമാണിത്.
ഫലസ്‌തീനിൽ വ്യോമാക്രമണം നിർത്താതെ ഇസ്രായേൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗസ്സയിൽ നടന്ന ആക്രമണത്തിൽ 36 പേരാണ് കൊല്ലപ്പെട്ടത്. ചുറ്റും ഉപരോധവലയിൽ കഴിയുന്ന ഗസ്സയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന വ്യോമാക്രമണങ്ങളിൽ 10 കുട്ടികളുൾപെടെ 36 പേർ മരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയുന്നു. 220 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2014നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമക്രമണമാണിത്.
തുടർച്ചയായ ആക്രമണത്തിൽ ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂർണമായി തകർന്നു. അപ്പാർട്ട്മെന്റുകൾക്ക് പുറമെ മെഡിക്കൽ ഉൽപാദന സ്ഥാപനങ്ങൾ, ഡെന്‍റൽ ക്ലിനിക് എന്നിവയും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർത്തത്.
തിരിച്ച് ഹമാസ് ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഫലസ്തീനികൾക്ക് നേരെ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ഇസ്രായേൽ സേന കിഴക്കൻ ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ നിന്നും പിന്മാറണമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷമാണ് ഗാസയിലെ ഇസ്രായേൽ ആക്രമണം.
Adjust Story Font
16