'മൃഗങ്ങളോടും കഴുകന്‍മാരോടും മാപ്പ്, കൻകാരിയ മൃഗശാലയുടെ പേര് നരേന്ദ്ര മൃഗശാല എന്ന് മാറ്റണം'; ജിഗ്‍നേഷ് മേവാനി
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ തുടങ്ങാനിരിക്കവേയാണ് ഏവരെയും അമ്പരപ്പിച്ച് സ്‌റ്റേഡിയത്തിന്റെ പേരുമാറ്റിയത്

സർദാർ വല്ലഭായ് പട്ടേലിന്‍റെ പേരിലായിരുന്ന അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിനെ പരിഹസിച്ച് ഗുജറാത്തിലെ പ്രമുഖ ദലിത് നേതാവും എം.എല്‍.എയുമായ ജിഗ്‍നേഷ് മേവാനി. ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് മേവാനി പേര് മാറ്റാനുള്ള പുതിയ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ചത്. ഒരു ദിവസം മോട്ടേര സ്റ്റേഡിയത്തിന് സര്‍ദാര്‍ പട്ടേലിന്‍റെ പേരിടുമെന്ന് പ്രഖ്യാപിച്ച ജിഗ്‍നേഷ് മേവാനി കന്‍കാരിയ മൃഗശാലക്ക് നരേന്ദ്ര മൃഗശാലയെന്ന് പേരിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും കഴുകന്‍മാരോടും ക്ഷമ ചോദിക്കുന്നു എന്ന മുഖവുരയോടെയാണ് മേവാനി മോദിക്കെതിരെ ആഞ്ഞടിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഗുജറാത്തിലെ ജനങ്ങൾക്ക് ഞാൻ ഉറപ്പുനൽകുകയാണ്. ഒരു ദിവസം നമ്മൾ മോട്ടേര സ്റ്റേഡിയത്തിന് സർദാർ പട്ടേലിന്‍റെ പേരിടും. കൂടെ കൻകാരിയ മൃഗശാലക്ക് നരേന്ദ്ര മൃഗശാലയെന്നും പേരിടും. (മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു).
With my sincere apologies to the vultures and other animals, I request PM @narendramodi to rename Kankaria Zoo to Narendra Zoo.#NarendraModiCricketStadium
— Jignesh Mevani (@jigneshmevani80) February 24, 2021
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ തുടങ്ങാനിരിക്കവേയാണ് ഏവരെയും അമ്പരപ്പിച്ച് സ്‌റ്റേഡിയത്തിന്റെ പേരുമാറ്റിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അദ്ദേഹത്തിന്‍റെ മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാ, കേന്ദ്ര കായികമന്ത്രി കിരൺ റിജിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഒരുലക്ഷത്തി മുപ്പത്തി രണ്ടായിരം പേർക്ക് ഇരിക്കാൻ കഴിയുന്ന ഗാലറിയുള്ള നരേന്ദ്ര മോദി സ്‌റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൈതാനം എന്ന റെക്കോർഡും ഈ സ്‌റ്റേഡിയത്തിനുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയത്തിൽ ടെസ്റ്റ്, ഏകദിന, ടി 20 അന്താരാഷ്ട്ര മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്.
1983-ൽ നിർമിക്കപ്പെട്ട സ്റ്റേഡിയത്തിന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രി സർദായ് വല്ലഭായ് പട്ടേലിന്റെ പേരാണ് നൽകിയിരുന്നത്. 1987, 1996, 2011 ലോകകപ്പ് മത്സരങ്ങൾക്ക് മൊട്ടേര സ്റ്റേഡിയം വേദിയായി. 2006-ൽ പുതുക്കിപ്പണിതപ്പോഴും സ്‌റ്റേഡിയത്തിന്‍റെ പേര് മാറ്റിയിരുന്നില്ല.
2017-2020 കാലയളവിലായി സ്‌റ്റേഡിയത്തിന്റെ പുനർനിർമാണത്തിനായി 800 കോടിയാണ് ചെലവഴിച്ചത്. ലാർസൻ ആന്റ് ടാർബോ ആണ് പുനർനിർമാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ചത്.
Adjust Story Font
16

