മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തൽ; കേരളത്തെ നടുക്കിയ മഹാപ്രളയം വീണ്ടും ചർച്ചയാകുന്നു
2018 ആഗസ്റ്റിൽ കേരളം നേരിട്ടത് ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിലൊന്നായിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്ന ആ മഹാദുരന്തത്തിൽ ഏകദേശം 483 പേർ മരണപ്പെടുകയും 14 പേരെ കാണാതാവുകയും ചെയ്തു

2018 ആഗസ്റ്റിൽ കേരളം നേരിട്ടത് ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിലൊന്നായിരുന്നു.1924ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്ന ആ മഹാദുരന്തത്തിൽ ഏകദേശം 483 പേർ മരണപ്പെടുകയും 14 പേരെ കാണാതാവുകയും ചെയ്തു. വ്യവസായം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി സമസ്ത മേഖലകളിലുമായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംസ്ഥാനത്തുണ്ടായി. അസാധാരണമായ മഴ ലഭിച്ച ആ സമയത്ത്, ഇടുക്കി, മുല്ലപ്പെരിയാർ, ഇടമലയാർ ഉൾപ്പെടെ സംസ്ഥാനത്തെ 54 അണക്കെട്ടുകളിൽ 35 എണ്ണവും ഒരുമിച്ച് തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിപ്പിച്ചത്. ഡാമുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ച പറ്റിയിട്ടുണ്ടെന്നും പ്രളയം മനുഷ്യനിർമിതമാണെന്നും പ്രതിപക്ഷവും വിദഗ്ദ്ധരും അന്ന് മുതൽ ശക്തമായി ഉന്നയിക്കുന്നതാണ്.
2018ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന് പ്രധാന കാരണം തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്തുണ്ടായ അതിതീവ്ര മഴയും മേഘവിസ്ഫോടനങ്ങളുമാണ്. ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റുകൾ മുതൽ പ്രാദേശികമായ ന്യൂനമർദങ്ങൾ വരെ ഈ മഴയെ സ്വാധീനിച്ചു. ഉയർന്ന ജനസാന്ദ്രതയും സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശങ്ങളുടെ സാന്നിധ്യവും 41 നദികളിലെയും 54 ജലസംഭരണികളിലെയും വെള്ളം ഉൾക്കൊള്ളാനുള്ള പരിമിതിയും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. അണക്കെട്ടുകൾ തുറന്നതാണ് പ്രളയമുണ്ടാക്കിയതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും, കേന്ദ്ര ജല കമ്മീഷന്റെ റിപ്പോർട്ട് ഇത് തള്ളിക്കളഞ്ഞു. ഡാമുകളിലേക്ക് ഒഴുകിയെത്തിയ ജലത്തിന്റെ ഒരു ഭാഗം മാത്രമേ പുറത്തേക്ക് വിട്ടിട്ടുള്ളൂ എന്നും ബാക്കി ഭാഗം ഡാമുകളിൽ തന്നെ പിടിച്ചുനിർത്താൻ സാധിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ, ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ തുറക്കാൻ വൈകിയതും തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകൾ തുറക്കുന്ന വിവരം യഥാസമയം കൈമാറാത്തതും പെരിയാർ തീരങ്ങളിലും മറ്റും വെള്ളപ്പൊക്കം രൂക്ഷമാക്കിയെന്ന് വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്തെ ഡാം മാനേജ്‌മെന്റിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും വീഴ്ചകൾ സംഭവിച്ചതായി വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. ഡാം സുരക്ഷാ അതോറിറ്റിയുടെ ഏകോപനമില്ലായ്മയും അന്തർ സംസ്ഥാന അണക്കെട്ടുകളുടെ കാര്യത്തിൽ തമിഴ്‌നാടുമായുള്ള ആശയവിനിമയത്തിലെ പോരായ്മകളും വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഈ മഹാപ്രളയം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഗാഡ്ഗിൽ റിപ്പോർട്ടിലേക്ക് ഒരിക്കൽ കൂടി പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുകൊണ്ടുവന്നു. കേരളത്തിലെ അണക്കെട്ടുകളുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ പരിശോധിക്കുന്നത് ഡാം സുരക്ഷാ അതോറിറ്റിയാണ്. കേരളത്തിൽ മഹാപ്രളയം വരുത്തിവെച്ചതിൽ ഡാം സുരക്ഷാ അതോറിറ്റിക്കും അധികൃതർക്കും സംബന്ധിച്ച വീഴ്‌ച്ചകളാണെന്ന ആരോപണം ശക്തമാണ്.
2018ൽ കേരളത്തിലുണ്ടായ മഹാപ്രളയം ഒരു പ്രകൃതി ദുരന്തമായിരുന്നില്ലെന്നും, ഉദ്യോഗസ്ഥരുടെ അഴിമതിയും ഡാം മാനേജ്മെന്റിലെ വീഴ്ചയും കാരണമുണ്ടായ മനുഷ്യനിർമിത ദുരന്തമാണെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. ഇതിന് തെളിവായി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഉദ്യോഗസ്ഥരുടെ അഴിമതി കാരണമാണ് ഡാമുകൾ കൃത്യസമയത്ത് തുറക്കാതിരുന്നതെന്ന് പുറത്തുവന്ന ശബ്ദരേഖയിൽ കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കുന്നു. തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ടതാണ് ഇതിലെ ഏറ്റവും വലിയ ആരോപണം. മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടി അന്ന് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നും, ഇതിൽ മുൻ മന്ത്രി മാത്യു ടി. തോമസിന് പങ്കുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.
Adjust Story Font
16

