Quantcast

വേനല്‍ പിടിമുറുക്കി, വയനാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍

MediaOne Logo

admin

  • Published:

    21 April 2018 6:12 AM GMT

ആയിരത്തില്‍ അധികം ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് വെള്ളമില്ലാത്തതിനാല്‍ ഇക്കുറി മുടങ്ങിയത്.

വയനാട്ടില്‍ വേനല്‍ കടുത്തതോടെ, ദുരിതത്തിലായത് അതിര്‍ത്തി മേഖലയിലെ കര്‍ഷകരാണ്. ആയിരത്തില്‍ അധികം ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് വെള്ളമില്ലാത്തതിനാല്‍ ഇക്കുറി മുടങ്ങിയത്. കൂടാതെ, പച്ചക്കറി കൃഷിയും മുടങ്ങിയ അവസ്ഥയാണ്.

മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കബനി നദിയോടു ചേര്‍ന്ന ഗ്രാമങ്ങളുടെയെല്ലാം അവസ്ഥ ഇതാണ്. എങ്ങും കരിഞ്ഞുണങ്ങിയ കാര്‍ഷിക വിളകള്‍ മാത്രം. ഒരു പ്രദേശത്തെ ആയിരക്കണക്കിന് കര്‍ഷകരെയും അവരുടെ കുടുംബത്തെയും ബാധിയ്ക്കുന്ന തരത്തില്‍ വരള്‍ച്ച പിടിമുറുക്കി കഴിഞ്ഞു. പരിഹാരം കബനിയില്‍ നിന്നുള്ള ജലം കാര്‍ഷിക മേഖലയില്‍ എത്തിയ്ക്കുക എന്നതുമാത്രമാണ്. എന്നാല്‍, ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ഈ വര്‍ഷം ആയിരത്തില്‍ അധികം ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് കര്‍ഷകര്‍ ഉപേക്ഷിച്ചത്. കബനിയിലെ വെള്ളം ഉപയോഗിച്ച് കര്‍ണാടകയില്‍ അയ്യായിരത്തോളം ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തുന്പോഴാണ് കേരളത്തിന് ഈ അവസ്ഥ.

കാവേരി നദീജല കരാര്‍ പ്രകാരം കബനി നദിയില്‍ നിന്ന് 21 ടിഎംസി ജലം കേരളത്തിന് ഉപയോഗിയ്ക്കാം. നിരവധി പദ്ധതികള്‍ ഇതിനായി വിഭാവനം ചെയ്തിരുന്നു. എന്നാല്‍, ഒന്നു പോലും നടപ്പായില്ല. കാര്‍ഷിക മേഖലയില്‍ ജലമെത്തിയ്ക്കാനായി ആരംഭിച്ച നാല് ജലസേചന പദ്ധതികള്‍ കൊണ്ടും പ്രശ്നം പരിഹരിയ്ക്കാന്‍ കഴിഞ്ഞില്ല. കബനിയില്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ മോട്ടോറുകളില്‍ വെള്ളമെത്തിയ്ക്കാന്‍ സാധിയ്ക്കാത്തതാണ് കാരണം. കുടിവെള്ള ക്ഷാമവും പ്രദേശത്തെ രൂക്ഷമായി ബാധിച്ചു കഴിഞ്ഞു.

TAGS :

Next Story