Quantcast

അഭി ... നമ്മുടെ ഹോസ്റ്റൽ ഇപ്പോൾ നിശബ്ദമാണ്, നിന്റെ കളിയാക്കലുകളും പാട്ടും നിലച്ച് ഒരു ശ്മശാനമെന്നോണം

നമ്മൾ ഒന്നിച്ചിരുന്ന് ലോകകപ്പ് കാണുമ്പോൾ നീയുണ്ടാക്കുന്ന ആവേശം

MediaOne Logo

Web Desk

  • Published:

    4 July 2018 6:49 AM GMT

അഭി ... നമ്മുടെ ഹോസ്റ്റൽ ഇപ്പോൾ നിശബ്ദമാണ്, നിന്റെ കളിയാക്കലുകളും പാട്ടും നിലച്ച് ഒരു ശ്മശാനമെന്നോണം
X

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന് കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പുമായി കൂട്ടുകാരന്‍. അനുരാഗ് ശശിധരന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഫേസ്ബുക്കില്‍ അഭിമന്യുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്.

അനുരാഗിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഭി ... നമ്മുടെ ഹോസ്റ്റൽ ഇപ്പോൾ നിശബ്ദമാണ് കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിവരെ നിന്റെ ഉച്ചത്തിലുള്ള ശബ്ദവും കളിയാക്കലുകളും പാട്ടും നിലച്ച് ഒരു ശ്മശാനമെന്നോണം എം സി ആർ വി വിറങ്ങലിച്ച് നിൽക്കുകയാണെടാ...

നമ്മൾ ഒന്നിച്ചിരുന്ന് ലോകകപ്പ് കാണുമ്പോൾ നീയുണ്ടാക്കുന്ന ആവേശം. നിന്റെ കളിയാക്കൽ ഭയന്നാണ് ഒരോരുത്തരും സ്വന്തം ടീം ജയിക്കാനാഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം പോർച്ചുഗൽ തോറ്റപ്പോൾ നീ നാട്ടിലായിരുന്നതിൽ ഞാൻ ആശ്വസിച്ചിരുന്നു നാട്ടിൽ ചേച്ചിയുടെ കല്യാണ ഒരുക്കവും ഡീ വൈ എഫ് ഐ സമ്മേളനവും കഴിഞ്ഞ് സ്റ്റീൽ ബോബിനെ കളിയാക്കാൻ ഞാൻ വരാം ഞാനില്ലാത്തതിന്റെ പേരിൽ അധികം ആശ്വസിക്കണ്ട എന്ന് തലേന്ന് പറഞ്ഞാണ് നീ പോയത് ..
ഞായർ രാത്രി നിന്റെ കളിയാക്കൽ പേടിച്ച് ഞാൻ നിന്റെ മുന്നിൽപെടാതെ മാറി നിൽക്കുകയായിരുന്നു പക്ഷെ ആ ഒളിച്ച്കളിക്ക് അധിക നേരം ആയുസ്സുണ്ടായിരുന്നില്ല നീ എന്നെ കണ്ടെത്തി വയറു നിറച്ച് തന്നാണ് വിട്ടത് . അന്ന് ഞാൻ നിന്റെ ടീമായ കൊളുബിയ തോറ്റുപോകണേയെന്ന് പ്രാകിയിരുന്നു.. ഇന്ന് നിന്റെ ടീമിന്റെ കളിയുണ്ടെടാ കാണാൻ നീയില്ലാ... ഇന്ന് നിനക്ക് വേണ്ടി നിന്റെ ടീം ജയിക്കണം അത് കണ്ടെങ്കിലും ഞങ്ങൾക്ക് സന്തോഷിക്കാലോ ..

ഉള്ളു നിറയെ സ്നേഹം നിറച്ച നിന്റെ നെഞ്ച് കുത്തി കീറിയ ക്രൂരതയ്ക്ക് പക്ഷെ നിന്റെയുള്ളിലെ സ്നേഹത്തിനെ നൻമയെ ഒരു പോറൽപോലും ഏൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെടാ.. നീ പോയ രാത്രി
ആ ആശുപത്രിക്ക് പുറത്ത് പെയിത മഴ മുഴുവൻ നനഞ്ഞാണ് ഞങ്ങൾ നിന്നത് അന്ന് പെയ്തത് നീ തന്നെയാണ് നിന്റെയുള്ളിലെ നൻമയാണ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് . കോളേജ് വിട്ട് വൈകുന്നേരം ഹോസ്റ്റൽ ഗേറ്റിൽ നീ പാടിക്കൊണ്ടിരുന്ന വൈകുന്നേരങ്ങൾ.ഹോസ്റ്റലിലെ നടുമുറ്റത്ത് നമ്മൾ മഴ നനഞ്ഞ് പാടിയ കാലം ...

മെസ്സില്ലാത്ത അവധികാലത്ത് കഞ്ഞിവെച്ച് കുടിച്ച് കഴിച്ചു കൂട്ടിയ രാത്രി .. അവധിക്ക് എല്ലാരും നാട്ടിൽപോയപ്പോൾ ട്രെയിനിൽ യാത്ര ചെയ്യാനാഗ്രഹിച്ച് കോഴിക്കോടെയും മലപ്പുറത്തേ സുഹൃത്തുക്കുളുടെ വീട്ടിലും സന്ദർശ്ശിച്ച് . അവസാനം എന്റെ വീട്ടിലുമെത്തി ആ അനുഭവങ്ങൾ മുഴുവൻ പറഞ്ഞ് ഇനി നാട്ടിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിപ്പോയത് ഇപ്പോഴും ഓർമ്മകളിൽ അലയടിക്കുന്നുണ്ട് ...

നിനക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു നിന്റെ നാട്ടിൽ നിലനിൽക്കുന്ന ജാതി വിവേചനം ഇല്ലായ്മ ചെയ്യണം .നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വരും തലമുറയെ മുഴുവൻ ആ വിപത്തിൽ പുറത്തെത്തിക്കണം എന്നൊക്കെ നീ ആഗ്രഹിച്ചിരുന്നല്ലോ.. മഹാരാജാസിൽ ഡിഗ്രിയിലും പീജിയിലും പഠിക്കുന്ന പലരോടും തന്റെ നാട്ടിൽ വന്ന് ക്ലാസെടുക്കാൻ നീ ക്ഷണിച്ചിരുന്നു .. ഒരിക്കൽ എന്നോടും വരണമെന്ന് നീ പറഞ്ഞിരുന്നു അതൊക്കെ സാധിച്ചെടുക്കാൻ നീ ഇപ്പോൾ ഈ ഭൂമിയിലില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെടാ..

നിന്നെകുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ല ഇന്നലെ രാത്രി മുഴുവൻ നീ ഉറങ്ങുന്ന ജനറൽ ഹോസ്പിറ്റലിന്റെ പുറത്ത് ഞങ്ങളെല്ലാം കഴിഞ്ഞുപോയ നശിച്ച നിമിഷത്തെ പഴിച്ച് കാത്തിരുന്നു എല്ലാം ഒരു ദുസ്വപ്നമാകണെയെന്ന് ആഗ്രഹിച്ച് നിന്റെ തിരിച്ച് വരവ് കൊതിച്ച്.
നീ ഞങ്ങൾക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു വരാനിരിക്കുന്ന ചേച്ചിയുടെ കല്യാണത്തിന് മുഴുവൻ എം സി ആർ വി കാരെയും കൊണ്ടുപോകാൻ വണ്ടിയേർപ്പാടാക്കുമെന്നും ആ നാട് മുഴുവൻ നിങ്ങളെ ഞാൻ കാണിക്കുമെന്നും പറഞ്ഞ് ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു നീ നിന്റെ സ്വർഗ്ഗത്തിലേക്ക് ആഘോഷപൂർവ്വം വരാൻ ഞങ്ങളും ...

ഇന്നലെ നീ പറഞ്ഞ ആ മനോഹരമായ നാട്ടിലേക്ക് ഞങ്ങൾ വന്നിരുന്നു പക്ഷെ ആ യാത്രക്ക് നിന്റെ പാട്ടുകളുടെ അകമ്പടിയില്ലായിരുന്നു നിന്റെ തമാശകളും നിർദ്ദേശങ്ങളുമ്മില്ലായിരുന്നു പകരം തളംകെട്ടി നിൽക്കുന്ന മൗനവും ഘനീർഭവിച്ച ദുഖവും ചിതയിലേക്കെടുക്കുമുൻബ് നിനക്കായി നെഞ്ചുതട്ടി ഉറക്കെ വിളിക്കാൻ മനസ്സിൽ കെട്ടി നിൽക്കുന്ന മുദ്രാവാക്യങ്ങളും മാത്രമായിരുന്നു കൂട്ട് .

അഭി .. നീയെന്നും ഞങ്ങളിലുണ്ടാകും നിന്റെ ശബ്ദം നമ്മുടെ ക്യാമ്പസിൽ ഇപ്പഴും അലയടിക്കുന്നുണ്ടാകും മതേതര യൗവ്വന മഹാ സ്മാരകമായ മഹാരാജാസിൽ വർഗ്ഗീയതയുടെ വിഷവിത്തുപാകാനെത്തിയ നരഭോജികളെ ഇടനെഞ്ചുകൊണ്ട് നീ ചെറുത്ത ഈ ദിനം
നിന്റെ ഉജ്ജ്വല രക്തസാക്ഷിത്വത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടും...

അഭി ... നമ്മുടെ ഹോസ്റ്റൽ ഇപ്പോൾ നിശബ്ദമാണ് കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിവരെ നിന്റെ ഉച്ചത്തിലുള്ള ശബ്ദവും കളിയാക്കലുകളും...

Posted by Anurag Sasindran on Tuesday, July 3, 2018
TAGS :

Next Story