സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ ആലപ്പുഴ ഒരുങ്ങി
പ്രളയത്തെ തുടർന്ന് 3 ദിവസമായി ചുരുക്കിയെങ്കിലും കലോത്സവത്തിന്റെ മാറ്റ് ഒട്ടും കുറയാതെ സംഘടിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്
59ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ ആലപ്പുഴ ഒരുങ്ങി. പ്രളയത്തെ തുടർന്ന് 3 ദിവസമായി ചുരുക്കിയെങ്കിലും കലോത്സവത്തിന്റെ മാറ്റ് ഒട്ടും കുറയാതെ സംഘടിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
കലോത്സവത്തിന്റെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വേണ്ടെന്നു വെച്ച പ്രധാന വേദിയും പന്തലും കെട്ടാൻ തീരുമാനമായി .3000 പേർക്കിരിക്കാവുന്ന മുഖ്യ വേദിയുടെ നിർമാണം ആലപ്പുഴ ലിയോ തെർറ്റീൻത് സ്കൂളിൽ പുരോഗമിക്കുകയാണ്. നഗരത്തിലെ തന്നെ സ്കൂളുകളുടെ ഓഡിറ്റോറിയങ്ങൾ വേദികളാക്കാനായിരുന്നു ആദ്യ തീരുമാനം. ഈ തീരുമാനത്തിനാണ് ഇപ്പോൾ സംഘാടക സമിതി മാറ്റം വരുത്തിയത് .
ഓഡിറ്റോറിയങ്ങളിലെ സ്ഥലപരിമിതി കലോത്സവത്തിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ ചേർന്ന യോഗം 15000 ചതുരശ്ര അടി വലുപ്പമുള്ള പന്തൽ എന്ന പുതിയ തീരുമാനം കൈക്കൊണ്ടത് .വിവിധ വേദികളുടെ അറ്റുകുറ്റ പണികൾക്കായി 25 ലക്ഷം രൂപയാണ് നഗരസഭ ചിലവഴിക്കുന്നത് .മത്സരാർത്ഥികൾക്ക് വേദികളിലേക്കും താമസ സ്ഥലത്തേക്കും സഞ്ചരിക്കാൻ 18 സ്കൂൾ ബസുകൾ ആണ് ക്രമീകരിച്ചിട്ടുള്ളത് .ഓട്ടോറിക്ഷകൾ സൗഹൃദ യാത്രകളും സംഘടിപ്പിക്കും. 30 വേദികൾ 15,000ത്തോളം മത്സരാർത്ഥികൾ. ജലമേളയുടെ നാട്ടിൽ വിരുന്നെത്തുന്ന കലാമേള അതിജീവനത്തിന്റെ കൂടി അടയാളമാകും.
Adjust Story Font
16