Quantcast

പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി വില്‍പന; സി.പി.എം നടപടിയെടുത്തു

സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടന്ന വില്പ്പിനയില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. 

MediaOne Logo

Web Desk

  • Published:

    28 Dec 2018 4:12 PM IST

പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി വില്‍പന; സി.പി.എം നടപടിയെടുത്തു
X

കണ്ണൂര്‍ പേരാവൂരില്‍ പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി വില്‍പന നടത്തിയ സംഭവത്തില്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ സി.പി.എം നടപടിയെടുത്തു. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ടി.കൃഷ്ണനെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം.

ജനങ്ങളില്‍ നിന്ന് ഓഹരി സ്വരൂപിച്ച് 2010ലാണ് പേരാവൂരില്‍ സി.പി.എം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രി ആരംഭിച്ചത്. എന്നാല്‍ നഷ്ട്ടത്തിലാണെന്ന കാരണം പറഞ്ഞ് മൂന്ന് വര്‍ഷം മുമ്പ് ആശുപത്രി സ്വകാര്യ വ്യക്തിക്ക് മറിച്ചു വില്‍ക്കുകയായിരുന്നു. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടന്ന വില്‍പനയില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ജയിംസ് മാത്യു എം.എല്‍.എ, പി.ഹരീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷന്‍ നടത്തിയ അന്വേക്ഷണത്തില്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തു.

ഇതേ തുടര്‍ന്നാണ് ആശുപത്രി മുന്‍ പ്രസിഡന്‍റും പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനുമായ ടി.കൃഷ്ണന്‍, ജില്ലാ കമ്മറ്റി അംഗം വി.ജി പത്മനാഭന്‍, പേരാവൂര്‍ ഏരിയകമ്മറ്റി അംഗവും കോളയാട് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.പി സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മറ്റി തീരുമാനിച്ചത്. ടി.കൃഷ്ണനെ തത്സ്ഥാനത്തു നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്താനും സുരേഷ്കുമാറിനെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കാനും പത്മനാഭനെ താക്കിത് ചെയ്യാനുമാണ് തീരുമാനം. സംസ്ഥാന കമ്മറ്റിയുടെ തീരുമാനം ഇന്നലെ നടന്ന ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

TAGS :

Next Story