പത്രിക തള്ളി: തലശ്ശേരി, ദേവികുളം, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളില്ല
സംസ്ഥാന അധ്യക്ഷന്‍റെ ഒപ്പില്ലാത്ത കാരണത്താലാണ് തലശ്ശേരിയിലും ഗുരുവായൂരിലും പത്രികകൾ തള്ളിയത്.

നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയിൽ മൂന്നിടത്ത് എൻഡിഎ സ്ഥാനാർഥികളുടെ പത്രികകൾ തള്ളി. തലശ്ശേരിയിൽ എൻ. ഹരിദാസിന്‍റെയും ദേവികുളത്ത് ആർ. എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്.
സംസ്ഥാന അധ്യക്ഷന്‍റെ ഒപ്പില്ലാത്ത കാരണത്താലാണ് തലശ്ശേരിയിലും ഗുരുവായൂരിലും പത്രികകൾ തള്ളിയത്. ബിജെപി കണ്ണൂർ ജില്ലാപ്രസിഡന്‍റായ തലശ്ശേരിയിലെ സ്ഥാനാർഥി എന്‍. ഹരിദാസിന്‍റെ പത്രികയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍റെ ഒപ്പുണ്ടായിരുന്നില്ല. മഹിളാ മോർച്ച അധ്യക്ഷയായ ഗുരുവായൂർ സ്ഥാനാർഥി സി. നിവേദിതയുടെ പത്രികയില്‍ സംസ്ഥാന അധ്യക്ഷനും ഒപ്പുവെച്ചില്ല. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളി. തലശ്ശേരിയിലും ഗുരുവായൂരിലും എൻഡിഎക്ക് ഡമ്മി സ്ഥാനാർഥികളില്ല.
പത്രിക തള്ളിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്ഥാനാർഥികള്‍ അറിയിച്ചു. തലശ്ശേരിയില്‍ ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്‍റും ഗുരുവായൂരില്‍ മഹിളാ മോർച്ച അധ്യക്ഷയുമായിരുന്നു ബിജെപി സ്ഥാനാർഥികള്‍.

ദേവികുളം മണ്ഡലത്തിൽ എന്‍.ഡി.എ സ്ഥാനാർഥിയുടെ ഉൾപ്പടെ മൂന്ന് പേരുടെ പത്രികകള്‍ തള്ളിയിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി എ.ഐ.എ.ഡി.എം.കെയുടെ ആർ.എം ധനലക്ഷ്മി, എന്‍.ഡി.എയുടെ ഡമ്മി സ്ഥാനാർഥി പൊൻപാണ്ടി, ബി.എസ്.പിയില്‍ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്. സ്ഥാനാർഥിയുടെ വ്യക്തി വിവരങ്ങള്‍ നല്‍കുന്ന ഫോം 26 അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ധനലക്ഷ്മിയുടെ പത്രിക തള്ളിയത്..
ധനലക്ഷ്മി
2016ൽ അണ്ണാ ഡിഎംകെയ്ക്കു വേണ്ടി മത്സരിച്ചു ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥിയാണ് ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ധനലക്ഷ്മി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡി.കുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എ.രാജയുമാണു നിയമസഭയിലേക്കു കന്നി അങ്കത്തിനിറങ്ങുന്നത്.
തലശ്ശേരി മണ്ഡലം ബി.ജെ.പി സ്ഥാനാർഥി എൻ ഹരിദാസിന്‍റെ പത്രികയും വരണാധികാരി തള്ളി. ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയാണ് ഹരിദാസ്.
പത്രികകൾ പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22നാണ്. സംസ്ഥാനത്ത് ഇതുവരെ 2138 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്.
Adjust Story Font
16

