ഇൻഫ്ലുവൻസർ ഖാദര്‍ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്
അണങ്കൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്

കാസര്‍കോട്: അണങ്കൂരില്‍ യുവാവിനെ ആക്രമിച്ച കേസില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഖാദര്‍ കരിപ്പൊടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്. നരഹത്യാ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഖാദര്‍ കരിപ്പൊടി, റാഷിദ് എന്ന സാക്കി, അഷ്‌റഫ് എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ അണങ്കൂറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗള്‍ഫില്‍ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം.
പളളിക്കര സ്വദേശിയായ അബ്ദുള്‍ അഹാദിനെയാണ് മൂവരും ചേര്‍ന്ന് ആക്രമിച്ചത്. ആഹാദ് നിലവില്‍ കാസര്‍കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഖാദര്‍ കരിപ്പാടിയും സംഘവും ചേര്‍ന്ന് ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് അക്രമിച്ചുവെന്നും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് അഹാദിന്റെ പരാതിയില്‍ പറയുന്നത്.
അതേസമയം ഖാദര്‍ കരിപ്പാടിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ടെന്നാണ് വിവരം. നിലവില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കരിപ്പൊടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന വകുപ്പുകളും പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
Adjust Story Font
16

