'ജി. സുധാകരന് മരിക്കും വരെ എംഎൽഎ ആകണമെന്ന് ആഗ്രഹം, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി': എ. വിജയരാഘവൻ
മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തതെന്നും വിജയരാഘവൻ

ആലപ്പുഴ: ജി. സുധാകരനെതിരെ പരിഹാസവുമായി പിബി അംഗം എ. വിജയരാഘവൻ. മരിക്കും വരെ എംഎൽഎ ആകണമെന്ന ആഗ്രഹം നടക്കാത്തതു കൊണ്ടാണ് ജി സുധാകരൻ പാർട്ടി വിട്ടതെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. ജി സുധാകരൻ തെറ്റായ വഴിക്കു പോകുന്നു എന്ന് തോന്നിപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചുവെന്നും എ. വിജയരാഘവൻ പറഞ്ഞു.
ആരോടും വിരോധം പുലർത്തി പാർട്ടി പ്രവർത്തിക്കാറില്ല.പാർട്ടിയെ ദുർബലപ്പെടുത്താൻ തകർക്കാൻ ശ്രമിക്കുന്ന ശക്തിക്ക് ഒപ്പം നിന്ന് ഹീന പ്രവർത്തനം നടത്തിയ അനുഭവമാണ്. ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടു, ജനങ്ങൾക്ക് മനസ്സിലാകില്ല എന്നാണ് കരുതുന്നത് എങ്കിൽ വോട്ടെണ്ണുമ്പോൾ അത് മനസ്സിലാകും. ജി. സുധാകരൻ തെറ്റായ വഴിക്ക് പോയപ്പോൾ അത് സംഭവിക്കാതിരിക്കാൻ തങ്ങൾ ഒരു ശ്രമം നടത്തി.
ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി. സുധാകരൻ വി.ഡി. സതീശൻ്റെയും കെ.സി വേണുഗോപാലിൻ്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നത്. ജി. സുധാകരന് മരിക്കും വരെ എംഎൽഎ ആകണമെന്ന് ആഗ്രഹം. അത് നടക്കാത്തത് കൊണ്ട് പാർട്ടി വിട്ട ഏക ആളാണ് ജി സുധാകരൻ. അതിനൊപ്പം പാർടിക്ക് നിൽക്കാൻ കഴിയില്ല. സഹതാപത്തിന്റെ ഒരു കണിക പോലും അർഹിക്കുന്നില്ല. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തതെന്നും വിജയരാഘവൻ.
Adjust Story Font
16

