'ക്ഷേമ പെൻഷൻ എം.എം മണിയുടെ തന്തയുടെ വകയല്ല';ആർഎസ്പി നേതാവ് എ.എ അസീസ്
ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നുവെന്നായിരുന്നു മണി എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ മണി പ്രതികരിച്ചത്

കൊല്ലം: പെൻഷൻ വാങ്ങി ജനങ്ങൾ നന്ദികേട് കാണിച്ചെന്ന സിപിഎം നേതാവ് എം.എം മണിയുടെ പ്രസ്താവനക്ക് മറുപടിയുമായി ആർഎസ്പി നേതാവ് എ.എ അസീസ്. 'പെൻഷൻ വാങ്ങി നന്ദികേട് കാണിച്ചെന്നു പറയാൻ, എംഎം മണിയുടെ തന്തയുടെ വകയാണോ ഇതെന്ന് അസീസ് ചോദിച്ചു. ഡിസിസിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു അസീസിന്‍റെ പരാമര്‍ശം.
അതേസമയം, വിവാദ പരാമര്‍ശം എം.എം മണി ഇന്ന് പിന്‍വലിച്ചിരുന്നു. പാർട്ടിയുടെ തിരുത്തലിനെ അംഗീകരിക്കുന്നെന്നും ആ സമയത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണെന്നും എം.എം മണി വ്യക്തമാക്കി . എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്. അങ്ങനെയൊരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും മണി പറഞ്ഞു.
ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നുവെന്നായിരുന്നു മണി എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ മണി പ്രതികരിച്ചത്. ''ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷികമായ വികാരത്തിന്‍റെ പേരിൽ വോട്ട് ചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവര്‍ത്തനം, റോഡ്, പാലം ജനക്ഷേമ പരിപാടി ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ ...ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നല്ല ഭംഗിയായി നമുക്കിട്ട് വച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ശബരിമല വിഷയം ഒന്നുമല്ലന്നേ. ..അതിൽ നമ്മളെന്നാ ചെയ്തത്. രാഹുൽ മാങ്കൂട്ടം വിഷയം ഒന്നും വലിയ വിഷയമായിരുന്നില്ല. ഞങ്ങളൊരിക്കലും ഈ വിധി പ്രതീക്ഷിക്കാത്തതാണ്. സൂക്ഷ്മമായി എല്ലാ അര്‍ഥത്തിലും പരിശോധിക്കും. അത് പരിശോധിക്കാതെ എന്തെങ്കിലും പറയുന്നതിൽ കാര്യമില്ല'. എന്നായിരുന്നു മണിയുടെ വിവാദമായ പ്രസ്താവന.
അതിനിടെ, എം.എം മണിയുടെ പരാമർശം തള്ളി മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി.എം.എം മണിയുടേത് സ്വാഭാവിക ശൈലിയാണ്.തൊഴിലാളി വർഗ്ഗത്തിന്റെ നേതാവാണ് മണിയെന്നും മണി അത് പറയാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

