Quantcast

കൊല്ലം സിപിഎമ്മില്‍ നടപടി: രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തരംതാഴ്ത്തി

മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി. തുളസീധരക്കുറുപ്പ് ഉൾപ്പെടെ നാലു നേതാക്കളെ താക്കീത് ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2021-10-08 18:32:09.0

Published:

8 Oct 2021 10:28 PM IST

കൊല്ലം സിപിഎമ്മില്‍ നടപടി: രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തരംതാഴ്ത്തി
X

കൊല്ലത്തെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഎമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആര്‍. വസന്തന്‍, എന്‍.എസ്.പ്രസന്നകുമാര്‍ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് നടപടി. പി.ആര്‍. വസന്തന്‍ കരുനാഗപ്പള്ളിയില്‍ നിന്നും എന്‍.എസ്.പ്രസന്നകുമാര്‍ കുണ്ടറയില്‍ നിന്നും ഉള്ള നേതാവാണ്. നടപടി നേരിട്ട രണ്ടു പേരും മുന്‍കാല വി.എസ് പക്ഷ നേതാക്കളാണ്. കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും പരാജയങ്ങളെ അതീവ ഗൗരവത്തോടെയാണ് സിപിഎം കണ്ടത്. ഇതാണ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് ജില്ലാ നേതൃത്വം നീങ്ങിയത്.

മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി. തുളസീധരക്കുറുപ്പ്, കുണ്ടറ ഏരിയ സെക്രട്ടറി എസ് എല്‍ സജികുമാര്‍ , കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ബാലചന്ദ്രന്‍ , ജില്ലാ കമ്മിറ്റി അംഗം ബിജു എന്നീ നേതാക്കളെ താക്കീത് ചെയ്യാനും എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ ധാരണയായി.

കുണ്ടറയിലെ പ്രചാരണം പാര്‍ട്ടിയില്‍ നിന്ന് ഹൈജാക്ക് ചെയ്തു എന്നായിരുന്നു തുളസീധരക്കുറുപ്പിന് എതിരായ ആരോപണം. അതേസമയം ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവനെതിരെ നടപടി വേണ്ട എന്നും ജില്ലാ നേതൃയോഗത്തില്‍ ധര്‍ണയായി. സത്യദേവന്‍ നല്‍കിയ വിശദീകരണം തൃപ്തികരം എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സോമപ്രസാദ് എം.പി. എസ്.രാജേന്ദ്രന്‍ , ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് ശിവശങ്കരപ്പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് പരാജയം സംബന്ധിച്ച് അന്വേഷിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. സ്ഥാനാര്‍ഥികളെയും ഘടകക്ഷി നേതാക്കളെയുമടക്കം നൂറിലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തിയുമാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

TAGS :

Next Story