'മനുഷ്യനായതിനാൽ എൻ്റെ അഭിപ്രായം പറഞ്ഞു, ഇരട്ടനീതി നടന്നു': പ്രേംകുമാർ
സാമാന്യമായ നീതി നിഷേധം നടന്നുവെന്നും പ്രേംകുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇരട്ടനീതി നടന്നെന്ന് നടൻ പ്രേംകുമാർ. സച്ചിദാനന്ദൻ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയത്. എന്നിട്ടും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നു. ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് തന്നെ പുറത്താക്കാൻ കാരണം. എന്താണ് സംഭവിച്ചതെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ആശാസമര പരാമർശമാണ് കാരണമെന്ന് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. നടത്തിയത് സദുദ്ദേശപരമായ അഭിപ്രായമാണെന്നും പ്രേംകുമാർ.
സാമാന്യമായ നീതി നിഷേധം നടന്നു. ഇരട്ട നീതിയാണ് നടന്നത്. 35 വർഷമായി ഇടതുപക്ഷ അനുഭാവിയാണ്. കൊടിയേരി സഖാവാണ് തന്നെ വൈസ് ചെയർമാനാകാൻ നിർബന്ധിച്ചത്. 15000 രൂപയായിരുന്നു ഓണറേറിയം. സിനിമപോലും മാറ്റിവച്ച് പ്രവർത്തിച്ചു. അത്രയും അർപ്പണ ബോധത്തോടെ പ്രവർത്തിച്ച ഇടത്തുനിന്ന് പറഞ്ഞുവിടുമ്പോൾ അതിനൊരു മാന്യതവേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മാറ്റുന്നതും പുറത്താക്കുന്നതുമൊക്കെ സർക്കാർ തീരുമാനം. യാത്രയപ്പ് നൽകാൻ പോലും തയ്യാറായില്ല. സച്ചിദാനന്ദൻ മാഷിനോട് ബഹുമാനം മാത്രം. താരതമ്യം ചെയ്യാനില്ല. വരേണ്യതയോടുള്ള വിനീതത്വമാണോ വിധേയത്വമാണോ എന്നറിയില്ല. മനുഷ്യനായതിനാൽ എൻ്റെ അഭിപ്രായം പറഞ്ഞെന്ന് മാത്രം. അതൃപ്തിയുടെ വിഷയമല്ലെന്നും ഒരു ഘട്ടം വന്നപ്പോൾ പറഞ്ഞുവെന്നും പ്രേംകുമാർ.
Adjust Story Font
16

