Quantcast

'വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കുന്നതിൽ താൽപ്പര്യമില്ല'; പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍

സിനിമയുടെ ഐസിസി അംഗമായിരുന്ന മുഹമ്മദ് സിയാദ് കോടതിയില്‍ ഹാജരായതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു

MediaOne Logo

Web Desk

  • Published:

    2 April 2026 3:30 PM IST

വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കുന്നതിൽ താൽപ്പര്യമില്ല; പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍
X

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍. മുഹമ്മദ് സിയാദാണ് വക്കാലത്ത് ഒഴിഞ്ഞത്. സിനിമയുടെ ഐസിസി അംഗമായിരുന്ന മുഹമ്മദ് സിയാദ് കോടതിയില്‍ ഹാജരായതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതിനാലാണ് പിന്മാറ്റമെന്ന് സിയാദ് വ്യക്തമാക്കി. യുവനടിയുടെ പരാതിയില്‍ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ ഐസിസി അംഗത്വം രാജിവെച്ചാണ് സിയാദ് വക്കാലത്ത് ഏറ്റെടുത്തത്. രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുക്കുന്നതിന് ഐസിസി അംഗത്വം രാജിവെച്ചിട്ടും വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ചെന്നും അതിനാലാണ് രഞ്ജിത്തിന്റെ അഭിഭാഷകനായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് തീരുമാനിച്ചതെന്നും സിയാദ് കൂട്ടിച്ചേര്‍ത്തു. വക്കാലത്ത് ഏറ്റെടുത്ത് 24 മണിക്കൂറിനകമാണ് പിന്മാറ്റം.

അതേസമയം, ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. രഞ്ജിത്തിനെ ശനിയാഴ്ച എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സമാനമായ രണ്ട് കേസുകള്‍ നേരത്തെയും രഞ്ജിത്തിനെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രഞ്ജിത്തിനെ എറണാകുളം സബ്ജയിലേക്ക് മാറ്റി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമാണ് നടത്തിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. തെളിവുകള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായാണ് കസ്റ്റഡി. കസ്റ്റഡി അപേക്ഷ ശനിയാഴ്ച എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഇതിനുശേഷമായിരിക്കും രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.

TAGS :

Next Story