Quantcast

മരണം പുക ശ്വസിച്ച് തന്നെ; വർക്കലയിലെ കൂട്ടമരണം അന്വേഷിക്കാൻ പ്രത്യേക സംഘം

ചിലരുടെ ശരീരത്തിൽ പൊള്ളലേറ്റതായും കണ്ടെത്തി. ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്ക് അയയ്ക്കും

MediaOne Logo

Web Desk

  • Updated:

    2022-03-08 13:02:28.0

Published:

8 March 2022 12:59 PM GMT

മരണം പുക ശ്വസിച്ച് തന്നെ; വർക്കലയിലെ കൂട്ടമരണം അന്വേഷിക്കാൻ പ്രത്യേക സംഘം
X

തിരുവനന്തപുരം വർക്കലയിലെ വീട്ടിൽ കൂട്ടമരണം നടന്ന സംഭവത്തിൽ അഞ്ചു പേരും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചിലരുടെ ശരീരത്തിൽ പൊള്ളലേറ്റതായും കണ്ടെത്തി. ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്ക് അയയ്ക്കും. മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയും ചെയ്യും. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വർക്കല ഡി.വൈ.എസ്.പി പി നിയാസിന് അന്വേഷണ ചുമതല. റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് മേൽനോട്ടം വഹിക്കും.

കുടുംബത്തിലെ അഞ്ച് പേർ മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നേരത്തെ പറഞ്ഞിരുന്നു. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല.ബൈക്കിൽ നിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും ഫയർഫോഴ്സ് ഓഫീസർ നൗഷാദ് മീഡിയവണിനോട് പറഞ്ഞു.

ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), ഇളയമകന്‍ അഹിൽ (25), മരുമകള്‍ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകന്‍ നിഹുലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറിക്കട നടത്തുകയാണ് പ്രതാപന്‍. മൂന്ന് ആണ്‍മക്കളാണ് പ്രതാപനുള്ളത്. ഒരു മകന്‍ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് സംഭവസ്ഥലത്തെത്തി. അപകടം സംബന്ധിച്ച് എല്ലാ സാധ്യതകളും അന്വേഷിച്ചു വരികയാണെന്ന് റൂറല്‍ എസ്.പി പറഞ്ഞു.

All five died in Thiruvananthapuram Varkala of post-mortem reports of smoke inhalation.

TAGS :

Next Story