ലൗ ജിഹാദ് ആരോപണം; ഭീഷണി ഭയന്ന് ജാര്‍ഖണ്ഡ് സ്വദേശികൾ കേരളത്തിൽ
സംരക്ഷണം നൽകുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു

ആലപ്പുഴ: ലൗ ജിഹാദ് ആരോപണത്തിൽ ഭീഷണി ഭയന്ന് കേരളത്തിൽ അഭയം തേടി ജാർഖണ്ഡ് സ്വദേശികൾ . ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമയുമാണ് അഭയം തേടിയത്. ഭീഷണി ഭയന്ന് ഇരുവരും കായംകുളത്ത് എത്തിയാണ് വിവാഹിതരായത് .ഇവർക്ക് സംരക്ഷണം നൽകുമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു. ഇരുവരുടെയും സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു .
വ്യത്യസ്ത മതസ്ഥരായ 26 കാരി ആശ വർമ്മയും 30 കാരൻ മുഹമ്മദ് ഗാലിബും 10 വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹിതരാകാൻ തീരുമാനിച്ചതോടെ ലൗ ജിഹാദ് എന്നാരോപണം ഉയർന്നു. പ്രദേശത്ത് പ്രതിഷേധവും ക്രമാസമാധാന പ്രശ്നങ്ങൾ ഉണ്ടായി. ആശ വർമയുടെ ബന്ധുക്കൾ വിവാഹത്തെ എതിർത്തതോടെ വിദേശത്ത് എഞ്ചിനീയർ ആയ മുഹമ്മദ് ഗാലിബ് നാട്ടിലെത്തി.
തുടർന്ന് സുരക്ഷിത സംസ്ഥാനം എന്ന തിരിച്ചറിവോടെ ഇരുവരും ഫെബ്രുവരി 9 ന് കേരളത്തിലേക്ക് തിരിച്ചു. ഗൾഫിൽ ഒപ്പം ജോലി ചെയ്തിരുന്ന കായംകുളം സ്വദേശിയായ സുഹൃത്ത് മുഖേനയാണ് കായംകുളത്ത് എത്തിയത്. സുഹൃത്തുക്കളുടെ സഹായത്തോടടെ 2 കായംകുളത്ത് ഇസ്‍ലാം മതാചാര പ്രകാരം 11 ന് വിവാഹിതരായി.
നാട്ടിൽ സംഘർഷം രൂക്ഷമായതോടെ മുഹമ്മദ് ഗാലിബിന്‍റെ രക്ഷാകർത്താക്കളെ ജാർഖണ്ഡ് രാജ്റപ്പ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആശയെ കാണാനില്ലെന്ന പേരിൽ പൊലീസിൽ പരാതിയും നൽകി. ആശയെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ആശയുടെ ബന്ധുക്കളും കായംകുളത്തെത്തി. തുടർന്ന് അഭിഭാഷയുടെ സഹായം തേടി. പ്രായപൂർത്തിയായവരും വിവാഹിതരാണെന്ന് ബോധ്യപ്പെട്ടതോടെ കായംകുളം പൊലീസും ഇവർക്ക് സുരക്ഷ ഒരുക്കി. ഇതോടെയാണ് ബന്ധുക്കൾ മടങ്ങിപ്പോയത്.
നാട്ടിൽ എത്തിയാൽ ജീവൻപോലും നഷ്ടപ്പെടുമെന്ന് മുഹമ്മദ് ഗാലിബും ആശയും ഭയപ്പെടുന്നു. ഇരുവരുടെയും സംരക്ഷണം ആവശ്യപ്പെട്ട് അഭിഭാഷക കോടതിയിൽ ഹരജി ഫയൽ ചെയ്തു.
Adjust Story Font
16

