ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഒരു അറിവുമില്ലെന്ന് അന്‍സിബ ഹസന്‍; വിൻസിക്ക് പൂർണ പിന്തുണയെന്ന് വിനുമോഹന്‍
ഇന്നലെ പുലർച്ചെ കേരളം വിട്ട ഷൈൻ തമിഴ്നാട്ടിലെത്തിയെന്നാണ് സൂചന

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഒരു അറിവുമില്ലെന്ന് താരസംഘടന 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റി അംഗം അൻസിബ ഹസ്സൻ. ഷൈനിന്‍റെ ഭാഗം കേൾക്കുമെന്നും അൻസിബ മീഡിയവണിനോട് പറഞ്ഞു. ഷൈനിനെ ഫോണില്‍ നിരവധി തവണ വിളിച്ചു.എന്നാല്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല.ഫോണെടുക്കണമെന്നാവശ്യപ്പെട്ട് വാട്സ്ആപ്പിലും മെസേജ് അയച്ചിട്ടുണ്ട്. നടി വിന്‍സിയുടെ പരാതിയില്‍ രണ്ടുപേരുടെയും ഭാഗം കേട്ട ശേഷം മാത്രമേ നടപടികളിലേക്ക് കടക്കൂവെന്നും അന്‍സിബ പറഞ്ഞു.
അതേസമയം,നടിയുടെ വെളിപ്പെടുത്തലിൽ ഷൈനിനോട് വിശദീകരണം തേടുമെന്ന് കമ്മിറ്റി അംഗം വിനു മോഹനും പ്രതികരിച്ചു.'വിൻസിക്ക് പൂർണ പിന്തുണ നല്‍കും. എന്നാല്‍ പരാതി തന്നയാളുടെ അനുമതിയില്ലാതെ നിയമനടപടി സാധിക്കില്ല'.. വിനു മോഹൻ പറഞ്ഞു.
അതിനിടെ കഴിഞ്ഞദിവസം ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ നടന്‍ ഷൈന്‍ ടോം ചാക്കോ കേരളം വിട്ടെന്ന് പൊലീസ്. ഇന്നലെ പുലർച്ചെ കേരളം വിട്ട ഷൈൻ തമിഴ്നാട്ടിലെത്തിയെന്നാണ് സൂചന.
ഷൈൻ ടോം ചാക്കോനെ പിന്തുടർന്ന് പിടികൂടേണ്ടെന്ന നിലപാടിലാണ് പൊലീസ്. ഷൈൻ കേരളത്തിൽ തിരിച്ചെത്തുമ്പോൾ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിക്കും. ഷൈനിന്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നും ഷൈനുമായി സാമ്പത്തിക ഇടപാടുമാത്രമാണ് നടത്തിയതെന്നുമാണ് കണ്ടെത്തൽ.
Adjust Story Font
16

