'നല്ലൊരു വാക്ക് അങ്ങേര് പറഞ്ഞില്ല, അതില്‍ വിഷമമുണ്ട്' ; സഹായം ചോദിച്ചതിന് സുരേഷ് ഗോപി പരിഹസിച്ചു വിട്ട ആനന്ദവല്ലി
സുരേഷ് ഗോപി ജയിച്ചാൽ പണം കിട്ടുമെന്ന് പറഞ്ഞത് കൊണ്ടാണ് സഹായം ചോദിച്ച് പോയതെന്നും ആനന്ദവല്ലി

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചതിൽ സങ്കടം ഉണ്ടെന്ന് കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാൻ സഹായം തേടിയ ആനന്ദവല്ലി. സുരേഷ് ഗോപി നല്ലൊരു വാക്ക് പറഞ്ഞില്ല.പണം തിരിച്ചു കിട്ടുമെന്ന് കരുതിയാണ് കേന്ദ്രമന്ത്രിയെ സമീപിച്ചതെന്നും ആനന്ദവല്ലി പറഞ്ഞു.
'സുരേഷ്ഗോപിയെ കണ്ട സന്തോഷത്തില്‍ ഞാന്‍ ചെന്നതാ..കരുവന്നൂർ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന് ചോദിച്ചു. മന്ത്രിയെ കാണൂന്നൊക്കെയാണ് പറഞ്ഞത്.നല്ലൊരു വാക്ക് പറഞ്ഞില്ല.കാശ് കിട്ടുമോ കിട്ടില്ലെന്നോ പറഞ്ഞില്ല.അതില് വിഷമം ഉണ്ട്.ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ കാശാണ്.വല്ലവരുടെ വീട്ടിൽ പോയി കലം കഴുകിയും പണിയെടുത്തും തുണി അലക്കിയും സ്വരുക്കൂട്ടി വെച്ച കാശാണ്.സുരേഷ് ഗോപി ജയിച്ചാൽ പണം കിട്ടുമെന്ന് എല്ലാവരും പറഞ്ഞതുകൊണ്ടാണ് ഞാന്‍ പോയി ചോദിച്ചത്...'ആനന്ദവല്ലി പറഞ്ഞു.
കലുങ്ക് സഭയിലാണ് സുരേഷ് ഗോപി ആനന്ദവല്ലിയെ പരിഹസിച്ചത്. കരുവന്നൂർ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്നാണ് സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്ന് വയോധിക ചോദിച്ചു. 'എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്നായിരുന്നു പരിഹാസത്തോടെ സുരേഷ് ഗോപിയുടെ മറുപടി.
കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ? ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് തരാനുള്ള സംവിധാനമൊരുക്കാൻ തയ്യാറുണ്ടെങ്കിൽ ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രി മന്ത്രിയോട് പറയൂ. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാൻ വഴിയറിയില്ലെന്ന് വയോധിക പറഞ്ഞപ്പോൾ പത്രക്കാരോട് ചോദിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നിങ്ങളുടെ മന്ത്രി ഇവിടയല്ലേ താമസിക്കുന്നത് എന്നും സുരേഷ് ഗോപി ചോദിച്ചു. 'ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ?' എന്ന് വയോധിക ചോദിച്ചപ്പോൾ 'അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്' എന്നായിരുന്നു മറുപടി.
രണ്ട് ദിവസം മുമ്പ് വീട് നിർമാണത്തിന് സഹായമഭ്യർഥിച്ച് നൽകിയ നിവേദനം സ്വീകരിക്കാൻ സുരേഷ് ഗോപി തയ്യാറാവത്തതും വിവാദമായിരുന്നു. അതൊന്നും എംപിയുടെ ജോലിയല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. പുള്ളിലെ കൊച്ചുരാമൻ എന്ന വ്യക്തിയുടെ നിവേദനമാണ് സുരേഷ് ഗോപി സ്വീകരിക്കാതെ മടക്കിയത്. സംഭവം വിവാദമായതോടെ കൊച്ചുരാമന് വീട് നിർമിച്ച് നൽകുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

