വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; അയോഗ്യത തുടരും
സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം അനുവദിച്ചില്ല

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അയോഗ്യതയിൽ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. നിലവിലുള്ള സ്ഥിതി തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം അനുവദിച്ചില്ല. അപ്പീൽ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വെള്ളാപ്പള്ളിയെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം.എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങി മുഴുവൻ ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കി. 2024 നൽകിയ ഹരജിയിൽ കമ്പനി ആക്ട് പ്രകാരമാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഉത്തരവ്.
കമ്പനി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന എസ്എൻഡിപി യോഗത്തിന്‍റെ ഡയറക്ടർ അടക്കമുള്ളവർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ അക്കൗണ്ടിന് നിലവിൽ സാധുതയില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ഓഡിറ്റ് കണക്കുകൾ ഹാജരാക്കുന്നില്ല. കൃത്യമായ യോഗങ്ങൾ ചേരുന്നില്ല. യോഗത്തിന്‍റെ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്രിമം കാണിക്കുന്നുവെന്നായിരുന്നു ഹരജിക്കാരുടെ പരാതി .
2013 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കിയില്ലെന്നും മൂന്നുവർഷം തുടർച്ചയായി രജിസ്റ്റർ ഓഫ് കമ്പനിക്ക് കണക്കുകൾ ഹാജരാക്കിയില്ലെങ്കിൽ അയോഗ്യനാക്കാമെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ രജിസ്ട്രേഷൻ ഐജി തുടർ നടപടികൾ സ്വീകരിക്കണമെന്നും ഭരണ നിർവഹണത്തിനായി താൽക്കാലിക ഡയറക്ടർ ബോർഡിനെ സർക്കാരിനോട് നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Adjust Story Font
16

