വാങ്ങിയ പണം തിരികെ നൽകി, സാമ്പത്തിക തട്ടിപ്പ് ആരോപണം എൽഡിഎഫ് സമ്മർദത്തിൽ; ആന്റോ ആന്റണി എംപി
തനിക്കെതിരെ രാജുവിന് വേണമെങ്കിൽ നിയമപരമായി മുന്നോട്ട് പോകാമെന്നും ആന്റോ ആന്റണി പറഞ്ഞു

പത്തനംതിട്ട: 2019ലെ തെരഞ്ഞെടുപ്പിൽ നെടുംപറമ്പ് ഫിനാൻസ് ഉടമ എൻ.എം രാജു പണം നൽകി സഹായിച്ചെന്ന് കോൺഗ്രസ് നേതാവ് ആന്റോ ആന്റണി. വാങ്ങിയ പണം രാജുവിന് തിരികെ നൽകി. എൽഡിഎഫിന്റെ സമ്മർദം കൊണ്ടാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. തനിക്കെതിരെ രാജുവിന് വേണമെങ്കിൽ നിയമപരമായി മുന്നോട്ട് പോകാമെന്നും ആന്റോ ആന്റണി പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് താൻ പണം തിരികെ നൽകി. രാജുവിന്റെ മകൾ വീട്ടിൽ നിന്ന് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത്. തനിക്കെതിരെ കള്ള ആരോപണം ഉന്നയിക്കുന്നുവെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും എംപി വ്യക്തമാക്കി.
'തെരഞ്ഞടുപ്പ് കമ്മീഷന് നൽകിയ കണക്കുകളെല്ലാം കൃത്യമാണ്. അതിൽ എല്ലാ തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജു ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമാണ്. അതുകൊണ്ടാണ് എനിക്കെതിരെ ഇത്തരം ഒരു ആരോപണം ഇപ്പോൾ കുത്തിപ്പൊക്കി കൊണ്ടുവരുന്നത്. രാജു യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴാണ് എന്നെ സാമ്പത്തികമായി തെരഞ്ഞെടുപ്പ് സമയത്ത് സഹായിച്ചത്. എന്നെ തേജോവധം ചെയ്യുകയാണ്'എന്ന് ആന്റോ ആന്റണി പറഞ്ഞു.
Adjust Story Font
16

