എന്റെ പരാതിയിൽ അന്ന് മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നു: അരിത ബാബു
തനിക്കെതിരെ മുൻപ് നടന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും മൗനം പാലിച്ച വ്യക്തിയാണ് ഇപ്പോൾ സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു

ആലപ്പുഴ: കായംകുളം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എംഎൽഎക്കെതിരെ ഉണ്ടായ അധിക്ഷേപ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയുടെയും ഇടത് സൈബർ ഇടങ്ങളുടെയും ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. തനിക്കെതിരെ മുൻപ് നടന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും അന്ന് മൗനം പാലിച്ച വ്യക്തിയാണ് ഇപ്പോൾ സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നതെന്ന് അരിത ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പശുക്കളെ വളർത്തിയും പാൽ വിറ്റും ഉപജീവനം നടത്തുന്ന തന്റെ തൊഴിലിനെ പരിഹസിച്ചും, അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചും സൈബർ വെട്ടുകിളികൾ വേട്ടയാടിയപ്പോൾ ഇന്നത്തെ 'സ്ത്രീപക്ഷ സംരക്ഷകർ' എവിടെയായിരുന്നുവെന്നും അവർ ചോദിച്ചു.
സ്ത്രീത്വത്തെ അപമാനിക്കുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണെന്ന് അരിത വ്യക്തമാക്കി. എംഎൽഎക്കെതിരെയുള്ള പരാമർശത്തെ അപലപിച്ച അരിത, എന്നാൽ തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചത് സ്വാഗതാർഹമാണെന്നും കൂട്ടിച്ചേർത്തു. വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച അഡ്വ. എം. ലിജുവിന്റെ നടപടിയെ അവർ അഭിനന്ദിച്ചു.
അന്ന് തന്നെ വേട്ടയാടിയവർ ഇന്ന് എംഎൽഎക്ക് വേണ്ടി വാദിക്കുമ്പോഴുള്ള കാപട്യം ജനം തിരിച്ചറിയണമെന്നും, ഇരയാക്കപ്പെടുന്നവരുടെ രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന രീതി മാറണമെന്നും അരിത ബാബു ആവശ്യപ്പെട്ടു. രാഷ്ട്രീയ പോരാട്ടങ്ങൾ വ്യക്തിഹത്യയിലൂടെയാകരുത് മറിച്ച് ആശയങ്ങൾ കൊണ്ടാകണമെന്നും അന്തസുള്ള രാഷ്ട്രീയ സംസ്കാരമാണ് നമുക്ക് വേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു.
Adjust Story Font
16

